• admin

  • February 26 , 2020

ന്യൂഡല്‍ഹി :

വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ സംഘര്‍ഷത്തില്‍ വീണ്ടും വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് കപില്‍ മിശ്ര. ജാഫ്രബാദ് ഒഴിപ്പിച്ചതോടെ രണ്ടാം ഷഹീന്‍ബാഗ് ഉണ്ടാകില്ലെന്ന് ഉറപ്പായതായി കപില്‍ മിശ്ര ട്വിറ്ററിലൂടെ പറഞ്ഞു. ജാഫ്രബാദില്‍ മറ്റൊരു ഷഹീന്‍ബാഗ് ഉണ്ടാകാന്‍ അനുവദിക്കരുതെന്ന് ഡല്‍ഹി സംഘര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് കപില്‍ മിശ്ര പറഞ്ഞിരുന്നു.

ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തില്‍ സുരക്ഷാ വിലയിരുത്തലിന് ശേഷമാണ് ജാഫറബാദ് ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ നിന്ന്‌ പ്രതിഷേധക്കാരെ പോലീസ് ഒഴിപ്പിച്ചത്. 

ഷഹീന്‍ബാഗ് മാതൃകയില്‍ ജാഫ്രാബാദില്‍ പൗരത്വനിയമഭേദഗതിക്കെതിരേ ശനിയാഴ്ചയാണ് സ്ത്രീകളുടെ പ്രതിഷേധം ആരംഭിച്ചത്. ഞായറാഴ്ച വൈകീട്ടോടെ ഭേദഗതിയെ അനുകൂലിച്ച് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ മോജ്പുരില്‍ പ്രകടനം നടന്നു. ഇതേത്തുടര്‍ന്നാണ് ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.

പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ പോലീസിന് മൂന്ന് ദിവസത്തെ സമയം നല്‍കുന്നു. ഇല്ലെങ്കില്‍ ഞങ്ങള്‍ ഇടപെടുമെന്നും പിന്നെ ആരു പറഞ്ഞാലും കേള്‍ക്കില്ലെന്നുമായിരുന്നു നേരത്തെ കപില്‍ മിശ്ര നടത്തിയ വിവാദ പ്രസ്താവന. മിശ്രയുടെ വിവാദ പരാമര്‍ശത്തില്‍ ബിജെപിക്കുള്ളില്‍തന്നെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് വീണ്ടും വിദ്വേഷപരാമര്‍ശവുമായി കപില്‍ മിശ്ര രംഗത്തെത്തിയത്.

അതേസമയം സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട പോലീസ് കോണ്‍സ്റ്റബിള്‍ രത്തന്‍ലാലിന്റെ കുടുംബത്തിന് ഒരു കോടി രൂപ നല്‍കണമെന്നും ഡല്‍ഹി സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കാന്‍ വൈകുന്നതിനെ വിമര്‍ശിച്ചും കപില്‍ മിശ്ര രംഗത്തെത്തിയിട്ടുണ്ട്.