• admin

  • March 2 , 2020

:

 കൊറോണ സ്ഥിരീകരിച്ച ഇറാനിലും ഇറ്റലിയിലും നൂറുകണക്കിന് ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു. ഇറാനില്‍ 1000 പേരും ഇറ്റലിയില്‍ 85 പേരും കുടുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.  ഇറാനില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ 85 മലയാളികളുണ്ട്. എല്ലാവരും മത്സ്യത്തൊഴിലാളികളാണ്. 

ഇവരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമം തുടങ്ങി. കൊറോണ ജാഗ്രതയുടെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങാന്‍ സാധിക്കാതെ കഴിയുന്ന ഇവരുടെ പക്കല്‍ ഭക്ഷണവും വെള്ളവും തീര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് വിവരം. 

അതേസമയം ഇവര്‍ക്ക് രോഗബാധയുണ്ടോയെന്ന് പരിശോധിക്കാന്‍ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വിദഗ്ധനെ അയച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. വൈറസ് ബാധയില്ലെന്ന് വ്യക്തമായാല്‍ ഇവരെ തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിനായി ഇറാനിലേക്ക് വിമാനമയക്കും. 

കൊറോണ സ്ഥിരീകരിച്ച ഇറ്റലിയിലെ പാവിയ സര്‍വകലാശാലയില്‍ നാല് മലയാളികള്‍ ഉള്‍പ്പെടെ 85 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് കുടുങ്ങി കിടക്കുന്നത്. 

അതേസമയം ആഗോളതലത്തില്‍ ആശങ്ക പരത്തി കോവിഡ്-19 അണുബാധ പടരുകയാണ്. ലോകമാകെ 67 രാജ്യങ്ങളിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  3057 പേരാണ് നിലവില്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചത്‌. 89,081 പേര്‍ക്കാണ് നിലവില്‍ കോവിഡ് -19 വൈറസ് ബാധിച്ചിരിക്കുന്നത്. 8,000 പേര്‍ വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയിലുമാണ്. 

ചൈനയില്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മരണ നിരക്ക് വീണ്ടും ഉയര്‍ന്നത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച 35 പേര്‍ മരിച്ച സ്ഥാനത്ത് ചൊവ്വാഴ്ച 42 പേരാണ് മരണത്തിന് കീഴടങ്ങിയത്. ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക്‌ രോഗം ബാധിച്ചിരിക്കുന്നത് ദക്ഷിണ കൊറിയ, ഇറാന്‍, ഇറ്റലി എന്നീ രാജ്യങ്ങളിലാണ്.