മേപ്പാടി : കൽപ്പറ്റ നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ.ടി.സിദ്ദിഖിനെ സമീപിച്ച് സാമ്പത്തിക പ്രതിസന്ധികൾ തുറന്ന് പറഞ്ഞ് ബ്രഹ്മഗിരി തട്ടിപ്പിനിരയായ കുടുംബം. മേപ്പാടി മൂപ്പൈനാട് ടൗണിലെ ഇബ്രാഹിമിന്റെ ഭാര്യ ഫൗസിയ ബാനുവാണ് തങ്ങൾക്ക് ലഭിക്കാനിരിക്കുന്ന 32 ലക്ഷം രൂപ ലഭിക്കാത്തതിനെ തുടർന്ന് അനുഭവിക്കുന്ന ദുരിതങ്ങൾ പങ്കുവെച്ചത്.
ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയിൽ നിക്ഷേപിച്ച തുകയാണ് ഇതെന്നും,ആദ്യം ഭർത്താവ് ഇബ്രാഹിമിന്റെ പേരിലായിരുന്ന നിക്ഷേപം പിന്നീട് സ്വന്തം പേരിലേക്ക് മാറ്റിയതാണെന്നും ഫൗസിയ ബാനു പറഞ്ഞു.“എപ്പോഴും തിരികെ നൽകാമെന്ന വിശ്വാസത്തിലാണ് പണം നിക്ഷേപിച്ചത്.എന്നാൽ ആവശ്യമായ സമയത്ത് അത് ലഭിച്ചില്ല.ഇപ്പോഴും ഫാക്ടറി തുറക്കും എന്ന് പറയുന്നുണ്ടെങ്കിലും വിശ്വാസം നഷ്ടപ്പെട്ടു,” അവർ കൂട്ടിച്ചേർത്തു.
പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും, ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പോലും ബുദ്ധിമുട്ടാണെന്നും ഫൗസിയ ബാനു വ്യക്തമാക്കി.
സി.പി.എം-നെതിരായി പ്രതിഷേധമായി “വോട്ടില്ല” എന്ന ബോർഡ് വീട്ടുമുമ്പിൽ സ്ഥാപിച്ച ശേഷമാണ് സ്ഥാനാർത്ഥി സന്ദർശനം നടത്തിയത്.
പഞ്ചായത്തുതെരഞ്ഞെടുപ്പിനിടെ പാർട്ടിയെ വിരുദ്ധമായി കാണിക്കാതിരിക്കാൻ അത്തരത്തിലുള്ള ബോർഡ് സ്ഥാപിക്കാതിരുന്നതായും,ഇപ്പോഴത്തെ പ്രതിഷേധം ആരുടെയും സമ്മർദ്ദം മൂലമല്ല,സ്വന്തം മനസ്സാക്ഷിയുടെ ശബ്ദമാണെന്നും അവർ പറഞ്ഞു.
കുടുംബത്തിന്റെ പ്രശ്നത്തിൽ രാഷ്ട്രീയത്തിനപ്പുറം ഇടപെടൽ നടത്തുമെന്ന് അഡ്വ.ടി.സിദ്ദിഖ് ഉറപ്പ് നൽകി.സ്ഥാനാർത്ഥിക്കൊപ്പം ബി.സുരേഷ്ബാബു, ടി.ഹംസ,സി.ശിഹാബ്,ബി.നാസർ തുടങ്ങിയവരും ഉണ്ടായിരുന്നു.
