കോഴിക്കോട് : ചാത്തമംഗലം പോലീസിന്റെ അവസരോചിതമായ ഇടപെടൽമൂലം തടയാനായത് വൻകവർച്ച.ചൊവ്വാഴ്ച പുലർച്ചെ രണ്ടരയ്ക്കാണ് കളൻതോട് എസ്ബിഐയുടെ എടിഎം തകർത്ത് പണം മോഷ്ടിക്കാൻ ശ്രമംനടന്നത്.രാത്രി പട്രോളിങ് നടത്തുകയായിരുന്ന കുന്ദമംഗലം പോലീസാണ് ഈ ശ്രമം തടഞ്ഞത്.മോഷണശ്രമം നടത്തിയ ബംഗാൾ സ്വദേശി ബബുൽ ഹഖി(25)നെ പോലീസ് അറസ്റ്റുചെയ്തു.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നതിങ്ങനെ;കുന്ദമംഗലം സ്റ്റേഷൻ പരിധിയായ കളൻതോടുവരെ രാത്രി പട്രോളിങ് നടത്തുകയായിരുന്നു സബ് ഇൻസ്പെക്ടർ പ്രദീപ്, സിപിഒ ഇ.ടി.പ്രജിത്ത്,ഡ്രൈവർ രാജേന്ദ്രൻ എന്നിവർ.കളൻതോട് അക്ഷയ കെട്ടിടത്തിനു സമീപത്ത് വാഹനം നിർത്തിയപ്പോൾ എടിഎം കൗണ്ടറിൽനിന്ന് വെളിച്ചം കണ്ടിരുന്നില്ല.
സംശയംതോന്നി മൂവരും വാഹനത്തിൽനിന്നിറങ്ങി കൗണ്ടറിനടുത്തേക്കു നീങ്ങി.ഈ സമയം കൗണ്ടറിൻ്റെ ഷട്ടർ അടഞ്ഞുകിടക്കുന്നതാണ് കണ്ടത്.തുറക്കാൻ നോക്കിയപ്പോൾ ഉള്ളിൽനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു.ഷട്ടർ ഉയർത്താൻ ശ്രമിച്ചപ്പോൾ അകത്തുനിന്ന് പ്രതിരോധിക്കുന്നപോലെയാണ് അനുഭവപ്പെട്ടത്.തുടർന്ന് ബലം പ്രയോഗിച്ച് ഷട്ടർ ഉയർത്തി.ആ സമയം ഉള്ളിലുള്ള ആൾ പുറത്തേക്കോടാൻ ശ്രമിച്ചെങ്കിലും പോലീസ് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.ചെറിയ ഗ്യാസ് സിലിൻഡർ,കട്ടർ,സ്ക്രൂഡ്രൈവർ,പ്ലയർ എന്നിവയും ഇയാളിൽനിന്ന് കണ്ടെടുത്തു.എടിഎം യന്ത്രത്തിൻ്റെ ഒരുവശം മുഴുവനും ദ്വാരമുണ്ടാക്കിയനിലയിലായിരുന്നു.അകത്തെ ക്യാമറയിൽ കറുപ്പ് പെയിന്റടിച്ച നിലയിലായിരുന്നു. അലാറം വയറും മുറിച്ചിരുന്നു.യന്ത്രം കേടുവന്നെങ്കിലും പണമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമികനിഗമനം.വിവരമറിയിച്ചതിനെത്തുടർന്ന് അസി.കമ്മിഷണർ എ.ഉമേഷ് സ്ഥലത്തെത്തി.പിടിയിലായ ബബുൽ ഹഖ് കളൻതോടിൽനിന്ന് 100 മീറ്റർ അകലെ ലൈൻ മുറിയിലാണ് താമസിക്കുന്നത്. ഇവിടെയും പോലീസ് പരിശോധന നടത്തി.