• admin

  • January 28 , 2020

പാലക്കാട് : സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നല്‍കുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ നിലവില്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയാണ് നല്‍കുന്നത്. അക്ഷയ കേന്ദ്രങ്ങള്‍ മുഖേന നല്‍കുന്ന വിവിധ സേവനങ്ങള്‍ക്കുള്ള സര്‍വ്വീസ് ചാര്‍ജ്ജില്‍ അമിത ഫീസ് ഈടാക്കുന്നത് സംബന്ധിച്ച് പരാതികള്‍ ലഭിക്കുകയാണെങ്കില്‍ ആയത് പരിശോധിച്ച് ശിക്ഷാ നടപടികളുള്‍പ്പെടെ സ്വീകരിക്കുന്നതിന് അക്ഷയ ഡയറക്ടര്‍ തലത്തിലും സര്‍ക്കാര്‍ തലത്തിലും സംവിധാനം ഒരുക്കിയിട്ടുണ്ട്. അക്ഷയ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തദ്ദേശഭരണം, ജില്ലാ കളക്ടര്‍, അക്ഷയ ഡയറക്ടര്‍, സര്‍ക്കാര്‍ തലങ്ങളില്‍ നിരീക്ഷണങ്ങള്‍ക്ക് വിധേയമാണ്.അംഗീകാരമില്ലാത്ത കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം തടയുന്നതിലേയ്ക്കായി പുതിയ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന അനധികൃത കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പറയുന്ന കാര്യങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.
1) വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ലഭ്യമാക്കിയിട്ടുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനുളള അംഗീകൃത സെന്ററുകള്‍ അക്ഷയകേന്ദ്രങ്ങളായിരിക്കും.
2) വ്യക്തിഗത ലോഗിനിലൂടെ പൊതുജനങ്ങള്‍ക്ക് സ്വന്തം ആവശ്യത്തിനായി സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാകുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനം കോമണ്‍ സര്‍വ്വീസ് സെന്ററുകളോ ഇതര ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങളോ വ്യാവസായിക അടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ പാടില്ല. ഇത്തരം പ്രവര്‍ത്തികള്‍ കണ്ടെത്തിയാല്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കും.
3)അക്ഷയ കേന്ദ്രങ്ങള്‍ക്ക് സമാനമായ ബോര്‍ഡുകള്‍ / ലോഗോ എന്നിവ ഉപയോഗിച്ച് പൊതുജനങ്ങളെ അക്ഷയ കേന്ദ്രങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ച് സേവനങ്ങള്‍ നല്‍കുകയോ അക്ഷയ കേന്ദ്രങ്ങളുടെ ലോഗിന്‍ ദുരുപയോഗപ്പെടുത്തി ഇഡിസ്ട്രിക്ട് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്‍കുന്നതായി കണ്ടെത്തിയാല്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കും.
4) രേഖകളുടെ സുരക്ഷിതത്വം, പ്രവര്‍ത്തന നിരീക്ഷണത്തിന് വിവിധ തലങ്ങളിലുളള സംവിധാനങ്ങള്‍, സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സര്‍വീസ് ചാര്‍ജ്ജ് എന്നിവ കണക്കിലെടുത്ത് സര്‍ക്കാരിന്റെ വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങളുടെ സേവനം പ്രയോജനപ്പെടുത്തുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.