• admin

  • February 20 , 2020

ന്യൂഡല്‍ഹി :

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഗുജറാത്തിലെ അഹമ്മദാബാദില്‍ സ്വീകരണമൊരുക്കുന്ന 'നമസ്‌തേ ട്രംപ്' പരിപാടി കഴിഞ്ഞ സെപ്റ്റംബറില്‍ ഹൂസ്റ്റണില്‍ നടന്ന 'ഹൗഡി മോദി'ക്ക് സമാനമായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ട്രംപിന്റെ സന്ദര്‍ശനത്തിനായി തങ്ങള്‍ ആകാംഷയോടെ കാത്തിരിക്കുകയാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുമെന്നും വിദേശകാര്യ മന്ത്രാലയ വാക്താവ് രവീഷ് കുമാര്‍ പറഞ്ഞു. 

രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനാടായ ഗുജറാത്തിലാണ് ആദ്യം എത്തുക. നമസ്‌തേ ട്രംപ് എന്ന പേരില്‍ വന്‍ സ്വീകരണമാണ് അഹമ്മദാബാദില്‍ യുഎസ് പ്രസിഡന്റിനായി ഒരുക്കുക.

അഹമ്മദാബാദില്‍ തിങ്കളാഴ്ച ഉച്ചയോടെ ട്രംപ് വിമാനമിറങ്ങും. അവിടെനിന്ന് മൊട്ടേറ സ്റ്റേഡിയത്തില്‍ നടക്കുന്ന നമസ്‌തേ ട്രംപ് പരിപാടിയെ അഭിസംബോധന ചെയ്യുന്നതിനായി പോകും. റോഡ് ഷോ ആയിട്ടാണ് വിമാനത്താവളത്തില്‍ നിന്ന് സ്‌റ്റേഡിയത്തിലേക്കുള്ള ട്രംപിന്റെ യാത്ര. പാതയോരങ്ങളില്‍ വന്‍ജനക്കൂട്ടം അദ്ദേഹത്തെ സ്വീകരിക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രവീഷ് കുമാര്‍ പറഞ്ഞു. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ പ്രതിനിധീകരിക്കുന്നതിനായി 28 സ്റ്റേജുകളും ഒരുക്കും. ഇതില്‍ വിവിധ കലാകാരന്മാര്‍ അണിനിരക്കും. മഹാത്മാഗാന്ധിയുടെ ജീവിതവും റോഡ്‌ഷോയില്‍ അവതരിപ്പിക്കും.സ്റ്റേഡിയത്തിന് പുറത്ത് ട്രംപ് പൊതുജനങ്ങളെ അഭിവാദ്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

അഹമ്മദാബാദ് കൂടാതെ ആഗ്രയും ഡല്‍ഹിയുമാണ് ട്രംപ് സന്ദര്‍ശിക്കുന്നത്. ആഗ്രയിലെത്തി താജ്മഹല്‍ കാണുന്ന ട്രംപ് ഡല്‍ഹിയില്‍ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചകളില്‍ പങ്കാളിയാകും. ട്രംപിന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്.