• admin

  • January 10 , 2020

: കൊല്ലം : പരാതിക്കാരോ സാക്ഷികളോ ആയ സ്ത്രീകളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തരുതെന്ന ചട്ടം കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി. മൊഴിയെടുക്കാനും മറ്റുമായി സ്ത്രീകളെ വിളിച്ചുവരുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണിത്. നിയമവിരുദ്ധമായി ഇങ്ങനെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു. ക്രിമിനല്‍ നടപടിച്ചട്ടങ്ങളനുസരിച്ച് കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സ്ത്രീകളടക്കം ഓരോ വ്യക്തിയും ബാധ്യസ്ഥരാണ്. എന്നാല്‍, വ്യക്തികളുടെ നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധപുലര്‍ത്തണം. സ്ത്രീകളുടെ മൊഴി വനിതാ പൊലീസ് ഉദ്യോഗസ്ഥയാണ് രേഖപ്പെടുത്തേണ്ടത്. അവര്‍ക്ക് നിയമസഹായവും ആരോഗ്യസംരക്ഷണ പ്രവര്‍ത്തകന്റെയോ വനിതാ സംഘടനയുടെയോ സഹായവും ലഭ്യമാക്കണം. മാനസികമോ ശാരീരികമോ ആയ വൈകല്യമുള്ള സ്ത്രീകളാണെങ്കില്‍ വ്യാഖ്യാതാവിന്റെയോ ഡോക്ടറുടെയോ സാന്നിധ്യത്തിലാവണം മൊഴിയെടുക്കേണ്ടത്. സ്ത്രീകളെ സാക്ഷിയായി പൊലീസ് സ്റ്റേഷനിലേക്കോ മറ്റു സ്ഥലങ്ങളിലേക്കോ വിളിപ്പിക്കാന്‍ പാടില്ല. പരാതിക്കാരിയുടെ മൊഴി വീഡിയോ ആയോ ഓഡിയോ ആയോ രേഖപ്പെടുത്താം. മൊഴി രേഖപ്പെടുത്തിയതില്‍ ഒപ്പിടാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ത്രീകളോട് ആവശ്യപ്പെടരുത്. എല്ലാ പൊലീസ് സ്റ്റേഷന്‍ മേധാവികള്‍ക്കും ഉത്തരവ് കൈമാറിയിട്ടുണ്ട്.