• Lisha Mary

  • April 14 , 2020

തൃശൂര്‍ : ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നെല്ല് സംഭരണത്തിന് പുതിയ രീതിയുമായി സപ്ലൈകോ. ഓരോ പാടശേഖരത്തിലും രണ്ടോ മൂന്നോ മില്ലുകള്‍ ഒരുമിച്ച് നെല്ലുസംഭരണം നടത്തുന്ന രീതിയ്ക്കാണ് സപ്ലൈകോ തുടക്കമിടുന്നത്. ഇതുമൂലം ലോറി/ തൊഴിലാളി ക്ഷാമം, ഇറക്കി വയ്ക്കാനും അടുക്കി വയ്ക്കാനുമുള്ള മില്ലിന്റെ പരിമിതികള്‍ എന്നിവയെല്ലാം മറികടന്നു വേഗത്തില്‍ പാടത്ത് നിന്ന് വിവിധ മില്ലുകളിലേയ്ക്ക് നെല്ല് കൊണ്ടു പോകാന്‍ സാധിക്കുന്നു. ഒരു മില്ല് തയ്യാറല്ലെങ്കില്‍ മറ്റേ മില്ല് സജ്ജമാക്കി നിര്‍ത്തുന്നതിനാല്‍ പാടത്ത് നെല്ല് കെട്ടി കിടക്കാതെ എത്രയും വേഗം സംഭരണം സാധ്യമാകുന്നു. കൂടാതെ, വിവിധ പാടശേഖരങ്ങളില്‍ കൊയ്ത്ത് യന്ത്രങ്ങളുടെ ക്ഷാമവും പരിഹരിച്ചിട്ടുണ്ട്. കൊയ്ത്ത് യന്ത്രങ്ങള്‍ക്ക് വാടക കൂടുതലാണ് എന്ന കര്‍ഷകരുടെ പരാതിയിന്മേല്‍ പരമാവധി വാടക 2000 രൂപയാക്കി ജില്ലാ കളക്ടര്‍ എസ് ഷാനവാസ് ഉത്തരവിട്ടതോടെ ആ പ്രശ്‌നവും പരിഹരിച്ചു. കൊയ്‌തെടുത്ത് നെല്ല് ചാക്കിലാക്കാന്‍ പല പാടശേഖരങ്ങളിലും സന്നദ്ധസംഘടനകള്‍ രംഗത്തിറങ്ങിയതോടെ ലോക്ക് ഡൗണ്‍ കാലത്തും നെല്ല് സംഭരണം സുഗമം. ജില്ലയില്‍ 115 കോടി രൂപ മൂല്യം വരുന്ന 42798 ടണ്‍ നെല്ലാണ് സപ്ലൈകോ ഇതുവരെയായി സംഭരിച്ചിരിക്കുന്നത്. 38000 പേര്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ജില്ലയില്‍ 42212 കര്‍ഷകര്‍ നെല്ല് സംഭരണത്തിനായി രജിസ്ട്രേഷന്‍ നടത്തിക്കഴിഞ്ഞു എന്നത് നേട്ടമാണ്. 2020 ജൂണ്‍ 30 വരെ സംഭരണം നീണ്ടുപോകും. ജില്ലയില്‍ 41 മില്ലുകളാണ് സംഭരണ രംഗത്തുള്ളത്. തലപ്പിള്ളി താലൂക്കില്‍ 12585, തൃശ്ശൂരില്‍ 18202, മുകുന്ദപുരം 4889, ചാവക്കാട് 3690, ചാലക്കുടി 2637, കൊടുങ്ങല്ലൂര്‍ 209 എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്തവരുടെ കണക്ക്. www.supplycopaddy.in എന്ന സൈറ്റ് വഴിയാണ് രജിസ്ട്രേഷന്‍.