• admin

  • February 6 , 2020

പാലക്കാട്‌ : നെല്ലിന്റെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പാലക്കാട് ആരംഭിക്കുന്ന റൈസ് പാര്‍ക്കിന് അടുത്തമാസം കണ്ണമ്പ്രയില്‍ തറക്കല്ലിടും. ജില്ലയിലെ മുഴുവന്‍ നെല്ലും സംഭരിച്ച് സംസ്‌കരിക്കാന്‍ കഴിയുന്ന ആധുനിക റൈസ്മില്ലാണ് സ്ഥാപിക്കുന്നത്. ഇതിനായുളള വിശദ പദ്ധതിരേഖ സര്‍ക്കാരിന് നല്‍കി. ഡിസംബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ ജില്ലയ്ക്ക് നല്‍കിയ പ്രധാന വാഗ്ദാനമാണ് റൈസ് പാര്‍ക്ക്. ഇതിനായി 20 കോടി രൂപ നീക്കിവെച്ചു. നടത്തിപ്പിനായി പാലക്കാട് പാഡി പ്രൊക്വയര്‍മെന്റ് പ്രൊസസിങ് ആന്‍ഡ് മാര്‍ക്കറ്റിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (പാപ്കോസ്)എന്ന പേരില്‍ സഹകരണ സംഘം രൂപീകരിച്ചിട്ടുണ്ട്. പാലക്കാടിന്റെ സ്വന്തം ബ്രാന്‍ഡില്‍ അരി ഉല്‍പ്പാദിപ്പിച്ച് വിപണിയിലെത്തിക്കുകയാണ് ലക്ഷ്യമാക്കുന്നത്. ഇതോടൊപ്പം നെല്ലിന്റെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും വിപണിയിലിറക്കും. അരിപ്പൊടി, ഉമി, തവിടെണ്ണ, വൈക്കോല്‍, കാലിത്തീറ്റ, കോഴിത്തീറ്റ, ജൈവവളം എന്നിവയാണ് വിപണിയിലിറക്കുക. പായ്ക്കറ്റിലാക്കിയ ഭക്ഷണവും സജ്ജമാക്കും. ഇതിനെല്ലാം കൂടി 180 കോടി രൂപയാണ് ഓഹരിമൂലധനം സമാഹരിക്കുന്നത്. 26 സഹകരണ സംഘങ്ങള്‍ ചേര്‍ന്ന് 7.80 കോടി രൂപ കണ്ടെത്തി. സര്‍ക്കാര്‍ മൂന്നുകോടി രൂപ ആദ്യഗഡു നല്‍കി. 30 കോടി രൂപ ചെലവിലാണ് റൈസ്മില്‍ സജ്ജമാക്കുന്നത്.