• admin

  • January 16 , 2020

കൊച്ചി : ദേശീയ പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ നിലവിലെ സാഹചര്യം എന്തെന്ന് വിശദീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. സംസ്ഥാന സര്‍ക്കാരിന്റേതുള്‍പ്പെടെ 60 ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണന്നും വിവിധ ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരിക്കുകയാണന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇതേ തുടര്‍ന്നാണ് നിലപാടറിയിക്കാന്‍ ചീഫ് ജസ്റ്റീസ് എസ് മണി കുമാറും ജസ്റ്റീസ് ഷാജി പി ചാലിയും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. പൗരത്യ നിയമ ഭേദഗതി ഭരണഘടനാവിരുദ്ധവും മതേതരത്വത്തിന് എതിരുമാണെന്ന് ചൂണ്ടിക്കാട്ടി ആലുവ എടത്തല സ്വദേശിയും അഭിഭാഷകനുമായ എം എസ് ഷമീം സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജി സുപ്രീംകോടതിയില്‍ നല്‍കുന്നതാവും ഉചിതമെന്ന് ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടിയെങ്കിലും ഹര്‍ജിക്കാരന്‍ വഴങ്ങിയില്ല. തനിക്ക് ഹൈക്കോടതിയെ സമീപിക്കാന്‍ അവകാശമുണ്ടന്ന് ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. കേസ് അടുത്ത ആഴ്ച പരിഗണിക്കും.