• Lisha Mary

  • March 10 , 2020

പത്തനംതിട്ട : കോവിഡ് 19 സ്ഥിരീകരിച്ച പത്തനംതിട്ട ജില്ലയില്‍ കുറഞ്ഞത് 15 ദിവസത്തേയ്ക്ക് പൊതുപരിപാടികളും മതപരമായ ചടങ്ങുകളും യോഗങ്ങളും നിര്‍ത്തിവയ്ക്കാന്‍ കലക്ടര്‍ പിബി നൂഹ് അഭ്യര്‍ഥിച്ചു. മതമേലധ്യക്ഷന്‍മാരുടെ യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ജില്ലയിലെ വിവാഹ, മരണാനന്തര ചടങ്ങുകളില്‍ വളരെ കുറച്ച് ആളുകള്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ. ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ രോഗബാധിത രാജ്യങ്ങളില്‍ നിന്നും വന്നവരോ അവരുമായി അടുത്ത ബന്ധം പുലര്‍ത്തിയവരോ പങ്കെടുക്കാതിരിക്കാനും രോഗം പടരാതിരിക്കാനുമാണ് ഈ നിര്‍ദേശം. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, പനി, ചുമ മുതലായ രോഗലക്ഷണങ്ങളുള്ളവര്‍ ചടങ്ങുകളില്‍ പങ്കെടുക്കാതിരിക്കണമെന്നും നിര്‍ദേശമുണ്ട്. ഞായറാഴ്ച പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് വളരെ കുറച്ച് ആളുകളെ മാത്രം ഉള്‍ക്കൊള്ളിക്കുക. ഹസ്തദാനവും ആലിംഗനവും ഒഴിവാക്കണം. കുര്‍ബാനയില്‍ അപ്പവും വീഞ്ഞും വിതരണം ചെയ്യുന്നത് രണ്ട് ആഴ്ചത്തേക്ക് മാറ്റിവയ്ക്കുമെന്ന് മതമേലധ്യക്ഷന്മാര്‍ അറിയിച്ചു. ജില്ലയിലെ ക്ഷേത്രങ്ങളിലെ ഉത്സവം, അന്നദാനം, സപ്താഹം, സമൂഹസദ്യ തുടങ്ങിയ പരിപാടികള്‍ ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മാറ്റിവയ്ക്കണം. ഒഴിവാക്കാന്‍ പറ്റാത്ത മതപരമായ ചടങ്ങുകള്‍ ചുരുങ്ങിയ ആളുകളെ മാത്രം ഉള്‍ക്കൊള്ളിച്ച് നടത്തണം. മുസ്ലീം പള്ളികളില്‍ ഹൗളുകളിലെ വെള്ളത്തിലൂടെ രോഗം പടരാന്‍ ഇടയുള്ളതിനാല്‍ വീടുകളില്‍ തന്നെ നിസ്‌കരിക്കണമെന്നും യോഗത്തില്‍ കളക്ടര്‍ നിര്‍ദേശിച്ചു.