• admin

  • January 9 , 2020

: ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ട ബലാത്സംഗ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട വിനയ് കുമാര്‍ ശര്‍മ തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചു. ഈ മാസം 22ന് വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് നീക്കം. കേസിലെ വിനയ് കുമാര്‍ ശര്‍മ ഉള്‍പ്പെടെയുള്ള നാലുപ്രതികള്‍ക്കുള്ള മരണ വാറന്റ് ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി ജനുവരി ഏഴിന് പുറപ്പെടുവിച്ചിരുന്നു. മുകേഷ്, അക്ഷയ് കുമാര്‍ സിങ്, പവന്‍ ഗുപ്ത എന്നിവരാണ് കേസിലെ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റു പ്രതികള്‍. ജനുവരി 22ന് രാവിലെ ഏഴുമണിക്ക് തിഹാര്‍ ജയിലില്‍ തൂക്കിലേറ്റാനാണ് മരണ വാറന്റിലെ നിര്‍ദേശം. 2012 ഡിസംബര്‍ 16 രാത്രിയിലാണ് ഫിസിയോ തെറാപ്പിസ്റ്റ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായതും ക്രൂരമായി ആക്രമിക്കപ്പെട്ടതും. സുഹൃത്തിനൊപ്പം ദ്വാരകയിലെ മഹാവീര്‍ എന്‍ക്ലേവിലേക്കു ബസില്‍ പോകുന്നതിന് ഇടയിലാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ആറുപേരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഒന്നാം പ്രതി രാം സിങ്ങിനെ 2013 മാര്‍ച്ച് 11ന് തിഹാര്‍ ജയിലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജൂവനൈല്‍ നിയമപ്രകാരം മൂന്നുവര്‍ഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. ഇയാള്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങി.