• admin

  • February 2 , 2020

ആലപ്പുഴ : അമൃത് പദ്ധതിയിലുൾപ്പെടുത്തി ആലപ്പുഴ നഗരസഭയുടെ പരിധിയിൽ നടക്കുന്ന കുടിവെള്ള പദ്ധതികൾ മാർച്ചോടെ പൂര്‍ത്തിയാക്കണമെന്ന് എ എം ആരിഫ് എംപി പറഞ്ഞു. കുടിവെള്ള പദ്ധതികളുമായും സീവേജ് പ്ലാന്‍റുമായും ബന്ധപ്പെട്ടുള്ള സാങ്കേതിക തടസ്സങ്ങള്‍ അധികാരികളുമായി ചര്‍ച്ചചെയ്ത് പരിഹരിക്കാനുള്ള നടപടികള്‍ എടുക്കുമെന്ന് എം.പി. പറഞ്ഞു. കളക്ടറേറ്റിൽ ചേർന്ന അമൃത് പദ്ധതിയുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു എം പി. 222.7 കോടി രൂപയുടെ പദ്ധതികളാണ് അമൃത് പദ്ധതിയിൽ വിവിധ ജോലികളായി ഉള്‍പ്പെട്ടിട്ടുള്ളത്. ഇതിൽ 199 പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ച് വിവിധ ഘട്ടങ്ങളിലാണ്. അമൃത് ആദ്യഘട്ട പദ്ധതിയിൽ ഉൾപ്പെടുന്ന കൊമ്മാടി, തത്തംപള്ളി, പഴവങ്ങാടി എന്നിവിടങ്ങളിലെ കുടിവെള്ള പദ്ധതിയുടെ ഭാഗമായ ജലസംഭരണികള്‍ മാർച്ചിൽ പൂർത്തീകരിക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. ഇതിന്റെ ബില്ലുകള്‍ എത്രയും വേഗം സമര്‍പ്പിക്കാന്‍ എം.പി നിര്‍ദ്ദേശം നല്‍കി. ആലിശ്ശേരിയിലെ ജലസംഭരണിയുടെ പൈലിങ് ജോലികൾ ആരംഭിച്ചു. ആദ്യ ഘട്ട ഡിജിറ്റൽ സർവ്വേ ജോലികള്‍ പൂർത്തിയായിട്ടുണ്ട്. ഒരു വാട്ടർ കിയോസ്ക് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആയി. 315 കിലോമീറ്റർ കുടിവെള്ള പൈപ്പ് ലൈനുകൾ സ്ഥാപിക്കാനുള്ളതില്‍ 190 കിലോമീറ്ററും പൂർത്തിയായിക്കഴിഞ്ഞു. ശേഷിക്കുന്നതില്‍ 41 കിലോമീറ്റർ കെ.ആര്‍.എഫ്.ബിയുടെയും 10 കിലോമീറ്റർ പൊതുമരാമത്തിന്‍റെയും അനുമതി ആവശ്യമായവയാണ്. ഇതിനുള്ള പണം ഉടനെ അടയ്ക്കുമെന്ന് യോഗത്തിൽ പറഞ്ഞു. രണ്ടാം ഘട്ടത്തിലെ വാട്ടര്‍ കിയോസ്കുകളില്‍ 20 കിയോസ്കുുകള്‍ സ്ഥാപിക്കാനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. ആലപ്പുഴ നഗരസഭാ പരിധിയിലെ കുടിവെള്ള വിതരണ പദ്ധതികളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട ജോലികളാണ് രണ്ടും മൂന്നും ഘട്ടത്തില്‍ നടന്നുവരുന്നത്. കേരള വാട്ടർ അതോറിറ്റി നടപ്പിലാക്കുന്നതൊഴികെയുള്ള എല്ലാ പദ്ധതികളും നഗരസഭയാണ് നടത്തുന്നത്. വാട്ടര്‍ അതോറിട്ടിയുടെ 148.90 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച വർക്കുകളാണ് അമൃത് പദ്ധതിയില്‍ നടപ്പിലാക്കുന്നത്. ഡ്രൈനേജുമായി ബന്ധപ്പെട്ട 55 ജോലികള്‍ പൂര്‍ത്തിയായി. 144 ഓടകളാണ് ലക്ഷ്യമിട്ടിരുന്നത്. അർബൻ ട്രാൻസ്പോർട്ട് വിഭാഗത്തില്‍ നടപ്പാത, ഫൂട്ട് ഓവര്‍ബ്രിഡ്ജ് എന്നിവയുള്‍പ്പടെ 32 ജോലികള്‍ക്കാണ് എ.എസ്. ലഭിച്ചത്. ജനറൽ ആശുപത്രിയിലെ സീവേജ് ട്രീറ്റ്മെൻറ് പ്ലാൻറ് , തോട്ടുമാട് കോളനി, ശതാബ്ധി മന്ദിരം എന്നിവിടങ്ങളിലെ സ്വീവേജ് ട്രീറ്റ്മെൻറ് പ്ലാൻറ് നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. പാർക്കുകളുടെ നവീകരണ പദ്ധതിയും ഇതിന്‍റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.