• admin

  • January 18 , 2020

കൊച്ചി : കേരളത്തിന്റെ സമ്പദ്ഘടനയില്‍ സുപ്രധാന സ്ഥാനമുള്ള തോട്ടം മേഖലയുടെ പുനരുജ്ജീവനത്തിനായി സമഗ്രമായ പ്ലാന്റേഷന്‍ നയം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി തൊഴില്‍- എക്‌സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. തോട്ടം മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ പരിഹരിച്ച് പഴയ പ്രതാപം വീണ്ടെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്ലാന്റര്‍മാരും തൊഴിലാളികളും വ്യവസായികളും ഉള്‍പ്പെടെ മേഖലയുമായി ബന്ധപ്പെട്ടവരുടെയും വിദഗ്ധരുടെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വരൂപിച്ചാണ് നയത്തിന് അന്തിമരൂപം നല്‍കുക. കരട് നയം ചര്‍ച്ച ചെയ്യുന്നതിന് ഈ മാസം 21 ന് എറണാകുളത്ത് ഏകദിന ശില്‍പ്പശാല സംഘടിപ്പിക്കും. തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റിന്റെ(കിലെ)യുടെ ആഭിമുഖ്യത്തിലാണ് ശില്‍പ്പശാല. തോട്ടംമേഖലയെ പുനരുജ്ജീവിപ്പിച്ച് തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനവും ജീവിതസൗകര്യങ്ങളും ഉറപ്പുവരുത്തല്‍, ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കല്‍, വൈവിധ്യവല്‍ക്കരണം, ഉല്‍പ്പന്നങ്ങളുടെ സംഭരണം, സംസ്‌കരണം, വിപണനം, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, വിപണി കണ്ടെത്തല്‍ തുടങ്ങിയവയ്ക്ക് പ്ലാന്റേഷന്‍ നയം ഊന്നല്‍ നല്‍കും. തോട്ടങ്ങളുടെ നിലവിലുള്ള അടിസ്ഥാനഘടനയില്‍ ഒരു മാറ്റവും വരുത്താതെ പരിഷ്‌കരണനടപടികള്‍ സ്വീകരിച്ച് അതിലൂടെ വരുമാനവും തൊഴിലും വര്‍ധിപ്പിക്കല്‍, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനത്തിനായി വ്യവസായ വകുപ്പിന് കീഴില്‍ നിലവിലുള്ള ക്ലസ്റ്റര്‍ പദ്ധതികള്‍ തോട്ടം വിളകള്‍ക്കും നടപ്പിലാക്കല്‍, കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലമുണ്ടാകുന്ന പ്രതിസന്ധികള്‍ കണക്കിലെടുത്ത് പശ്ചിമഘട്ട മേഖലയിലെ ജലം, മണ്ണ്, വായു എന്നിവ സംരക്ഷിക്കല്‍, തോട്ടവിളകളുടെ വികസനത്തിനായി കോ-ഓര്‍ഡിനേഷന്‍ സമിതി, സംസ്ഥാനത്തെ എല്ലാ തോട്ടങ്ങളെയും ഉള്‍പ്പെടുത്തി ഡേറ്റാ ബാങ്ക്, വ്യവസായ സംരംഭങ്ങള്‍ക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും തോട്ടം മേഖലയ്ക്ക് കൂടി ലഭ്യമാക്കല്‍, എല്ലാ തോട്ടവിളകള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ തുടങ്ങിയ ലക്ഷ്യങ്ങളും നയം മുന്നോട്ടുവെക്കുന്നു. നയം പ്രഖ്യാപിക്കുന്നതോടെ തോട്ടം മേഖലയ്ക്ക് പുതിയ ഉണര്‍വ് നല്‍കാനുള്ള പദ്ധതികള്‍ക്ക് തുടക്കമാവും. റവന്യൂ, വനം, കൃഷി, തൊഴില്‍, വ്യവസായം, തദ്ദേശസ്വയംഭരണം, ധനകാര്യം, നികുതി, വൈദ്യുതി വകുപ്പുകളുമായുളള ആശയവിനിമയത്തിലൂടെ ദൈനംദിന പ്രവര്‍ത്തനവും ഭാവിപരിപാടികളും ആസൂത്രണം ചെയ്യുന്നതിന് പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് രൂപീകരിക്കാന്‍ തീരുമാനിച്ചതായി മന്ത്രി വ്യക്തമാക്കി.