• admin

  • January 10 , 2020

: കൊച്ചി: തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്തതിനെ തുടര്‍ന്ന് 39,515 പേര്‍ക്ക് ആനുകൂല്യം നഷ്ടമായി. മൂന്ന് മാസത്തിലധികം റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകള്‍ക്കാണ് ആനുകൂല്യം നഷ്ടപ്പെട്ടത്. ബിപിഎല്‍, അന്ത്യോദയ, എന്‍പിഎസ് വിഭാഗങ്ങളില്‍പ്പെട്ട ഇവരുടെ റേഷന്‍ കാര്‍ഡുകള്‍ എപിഎല്ലിലേക്ക് മാറ്റി. പൊതുവിതരണ വകുപ്പിന്റെ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് അനര്‍ഹരായവരെ കണ്ടെത്തിയതും ആനുകൂല്യം റദ്ദാക്കിയതും. ഇവര്‍ക്ക് സൗജന്യ, സബ്‌സിഡി നിരക്കില്‍ റേഷന്‍ സാധനങ്ങള്‍ ഇനി ലഭിക്കില്ല. സംസ്ഥാനത്ത് എറ്റവുമധികം കാര്‍ഡുകള്‍ എപിഎല്ലിലേക്ക് മാറ്റിയത് തിരുവനന്തപുരം ജില്ലയിലാണ് 6139പേര്‍. 5026 പേരുമായി എറണാകുളം രണ്ടാം സ്ഥാനത്തുണ്ട്. ഏറ്റവും കുറവ് അനര്‍ഹര്‍ ദാരിദ്ര്യ രേഖയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് വയനാട് ജില്ലയിലാണ് 737 പേര്‍. പൊതുവിതരണ സമ്പ്രദായത്തിലെ തട്ടിപ്പുകളും അനര്‍ഹരായ ബിപിഎല്‍ കാര്‍ഡുടമകളെയും പിടികൂടുന്നതിന് കഴിഞ്ഞ വര്‍ഷം മുതലാണ് പൊതുവിതരണ വകുപ്പ് രംഗത്തിറങ്ങിയത്. ഇതിന്റെ ഭാഗമായാണ് സോഫ്റ്റ്വെയറില്‍ മാറ്റം വരുത്തി റേഷന്‍ വാങ്ങാത്തവരെ കണ്ടെത്തി കാര്‍ഡ് അപ്‌ഗ്രേഡ് ചെയ്തു തുടങ്ങിയത്.