• admin

  • February 13 , 2020

കൊച്ചി :

 2015 ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പു നടത്താനുള്ള തിരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കി. 2019 ൽ ലോക്സഭാ തിരഞ്ഞെടുപ്പിനു തയാറാക്കിയ വോട്ടർപട്ടികയിൽ  2020 ഫെബ്രുവരി  7 വരെ ചേർത്ത പേരുകൾകൂടി ഉൾപ്പെടുത്തി വോട്ടർപട്ടിക തയാറാക്കാനും അതനുസരിച്ചു തിരഞ്ഞെടുപ്പു നടത്താനും കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഉചിതമായ നടപടികൾ തിരഞ്ഞെടുപ്പ് കമ്മിഷന് കൈക്കൊള്ളാമെന്നും കോടതി അറിയിച്ചു. 

2015 വോട്ടർപട്ടിക അടിസ്ഥാനമാക്കി തദ്ദേശഭരണ തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ യുഡിഎഫ് നൽകിയ അപ്പീലിലാണ് ഹൈക്കോടതി വിധി. തീരുമാനം പുനഃപരിശോധിക്കാൻ കഴിയുമോ എന്ന് കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് ചോദിച്ചിരുന്നു. ഹൈക്കോടതി നിർദ്ദേശിച്ചാൽ തീരുമാനം പുനഃപരിശോധിക്കാൻ തയാറാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരുന്നു.

2015-ലെ വോട്ടര്‍പട്ടിക ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തുന്ന നടപടി തെറ്റാണെന്ന് ഹൈക്കോടതി കണ്ടെത്തി. ഒരിക്കല്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട ഒരാള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടണമെങ്കില്‍ കൃത്യമായ കാരണങ്ങള്‍ വേണം. അത്തരത്തില്‍ വോട്ടര്‍പട്ടികയില്‍ പേരുള്ള ഒരാള്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വീണ്ടും പേര് ചേര്‍ക്കേണ്ട സാഹചര്യമുണ്ടാകരുത്. ഇത് വോട്ടര്‍മാരോട് ചെയ്യുന്ന നീതിപൂര്‍വമായ നടപടിയല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. 

തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിനെതിരേ യുഡിഎഫ് നേരത്തെ കോടതിയെ സമീപിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ വിധി. ഈ വിധിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസും മുസ്ലീംലീഗും ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. അപ്പീല്‍ നല്‍കിയിട്ടില്ലെങ്കില്‍ നിലവിലെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുതിയ ഉത്തരവ് പുറത്തിറക്കേണ്ടി വരും. 

2015ലെ വോട്ടര്‍പട്ടിക ഉപയോഗിച്ചാല്‍ ഏകദേശം 30 ലക്ഷത്തോളം വോട്ടര്‍മാര്‍ വോട്ടര്‍പട്ടികയില്‍നിന്ന് പുറത്താകുമെന്ന് നേരത്തെ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2019ലെ വോട്ടര്‍പട്ടിക ഉപയോഗിക്കണമെന്ന ആവശ്യവുമായി യുഡിഎഫ് കോടതിയെ സമീപിച്ചിരുന്നത്.