• admin

  • January 31 , 2020

: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവതരിപ്പിച്ച പശ്ചിമേഷ്യന്‍ 'സമാധാന' പദ്ധതിക്കെതിരെ പലസ്തീന്‍ ഐക്യരാഷ്ട്ര സംഘടനാ രക്ഷാസമിതിയെ സമീപിക്കും. അമേരിക്ക ഒഴികെയുള്ള പ്രധാന രക്ഷാസമിതി അംഗങ്ങളുമായി ആലോചിച്ച് കരട് പ്രമേയം സമര്‍പ്പിക്കാനാണ് ആലോചന. രണ്ടാഴ്ചയ്ക്കകം പ്രസിഡന്റ് മഹ്മുദ് അബ്ബാസ് രക്ഷാസമിതിയെ അഭിസംബോധന ചെയ്യാന്‍ ഐക്യരാഷ്ട്ര സംഘടനാ ആസ്ഥാനത്ത് എത്തുമെന്ന് യുഎന്നിലെ പലസ്തീന്‍ സ്ഥാനപതി റിയാദ് മന്‍സൂര്‍ അറിയിച്ചു. ട്രംപ് പദ്ധതിക്കെതിരെ ലോക രാജ്യങ്ങളുടെ പിന്തുണ നേടാനുള്ള ശ്രമത്തിന്റെ ഭാഗമായി അബ്ബാസ് ശനിയാഴ്ച കെയ്റോയില്‍ അറബ്ലീഗ് യോഗത്തില്‍ പങ്കെടുക്കും. ഫെബ്രുവരി ആദ്യവാരം ആഫ്രിക്കന്‍ യൂണിയന്‍ ഉച്ചകോടിയിലും പങ്കെടുക്കുന്ന അബ്ബാസ് യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയേക്കും. പലസ്തീനിലെ എല്ലാവിഭാഗവും തള്ളിയ പദ്ധതിക്കെതിരെ മേഖലയില്‍ വിവിധ രാജ്യങ്ങളിലായി കഴിയുന്ന 50 ലക്ഷത്തില്‍പ്പരം പലസ്തീന്‍ അഭയാര്‍ഥികളിലും പ്രതിഷേധം ശക്തമാണ്. അതേസമയം, ട്രംപ് പദ്ധതിക്ക് പിന്തുണ തേടി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ലോക നേതാക്കളെ കാണുകയാണ്. അമേരിക്കയില്‍നിന്ന് മോസ്‌കോയില്‍ എത്തിയ നെതന്യാഹു റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി.