• admin

  • January 29 , 2020

ഓസ്‌ട്രേലിയ : ലോകത്താകമാനം ഭീതി പടര്‍ത്തി വ്യാപിക്കുന്ന കൊറോണ വൈറസിനെ നിയന്ത്രണ വിധേയമാക്കാന്‍ പുതിയ നീക്കവുമായി ഓസ്ട്രേലിയ. വൈറസിനെ പുന:സൃഷ്ടിച്ച് അതിന്റെ വിവിധ ജെനിറ്റിക് കോഡുകള്‍ ലോകാരോഗ്യ സംഘടനയ്ക്ക് കൈമാറാനാണ് ഓസ്ത്രേലിയന്‍ മെഡിക്കല്‍ വിദഗ്ദരുടെ തീരുമാനം. നേരത്തെ കൊറോണ വൈറസ് ശൃംഖലയില്‍ പെട്ട ഒരു വൈറസിനെ ചൈന പുന:സൃഷ്ടിച്ചിരുന്നു. മെല്‍ബണിലെ ലാബില്‍ കൊറോണ വൈറസ് ബാധിച്ച ഒരു വ്യക്തിയില്‍ നിന്നും ശേഖരിച്ച വൈറസിന്റെ വളര്‍ച്ച നിരീക്ഷിച്ചു വരികയാണെന്നാണ് ഗവേഷകര്‍ പറയുന്നത്. കൊറോണ വൈറസിനെ തുരത്താനുള്ള ശ്രമത്തിലെ നിര്‍ണായക നീക്കമാണിതെന്ന് ഓസ്ട്രേലിയന്‍ ഡോക്ടര്‍മാര്‍ അവകാശപ്പെട്ടു. കൊറോണ വൈറസിനെ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കാത്തതിനുളള പ്രധാന കാരണം വൈറസ് ഒരാളുടെ ശരീരത്തിലെത്തിയ ആദ്യഘട്ടത്തില്‍ രോഗലക്ഷണങ്ങളൊന്നും കാണിക്കില്ല എന്നതാണ്. ആ ഘട്ടത്തിലാണ് വൈറസ് മറ്റുള്ളവരിലേക്ക് പടരുകയും ചെയ്യുക. കൊറോണ വൈറസിനെ ലാബില്‍ പുന:സൃഷ്ടിക്കുന്നതിലൂടെ ഈ പ്രതിസന്ധി മറികടക്കാനാവുമെന്ന് ആരോഗ്യവിദഗ്ധര്‍ കരുതുന്നു. ചൈനയില്‍ കൊറോണ വൈറസ് ബാധമൂലം മരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനിടെയാണ് ഓസ്ട്രേലിയയുടെ നിര്‍ണ്ണായക നീക്കം.