• Lisha Mary

  • March 6 , 2020

കുവൈത്ത് സിറ്റി : കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കുവൈത്തിലേക്കുള്ള യാത്രക്കാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി അടിയന്തിര ക്യാബിനറ്റ് യോഗം റദ്ദാക്കി. ഇന്ത്യയിലെ കുവൈത്ത് എംബസ്സി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനയച്ച കത്തിന്റെ ഫലമായിട്ടാണ് ക്യാബിനെറ്റിന്റ തീരുമാനം. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കുവൈത്തിലേക്കുള്ള യാത്രക്കാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് വവിധ മേഖലകളില്‍ നിന്നുള്ള സമ്മര്‍ദ്ദം പരിഗണിച്ചാണ് അടിയന്തിര ക്യാബിനറ്റ് യോഗം ചേര്‍ന്ന് തീരുമാനം കൈകൊണ്ടത്. കുവൈത്തിലേക്കുള്ള യാത്രക്കാര്‍ക്ക് കൊറോണ വൈറസ് മുക്ത സാക്ഷ്യ പത്രം നിര്‍ബന്ധമാക്കിയ നടപടിയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ കുവൈത്ത് എംബസി വിദേശകാര്യ മന്ത്രാലയം വഴി ആരോഗ്യമന്ത്രാലയത്തിനു കത്തയച്ചിരുന്നു. മാര്‍ച്ച് എട്ട് മുതല്‍ ഇന്ത്യയില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് ഇന്ത്യയിലെ കുവൈത്ത് എംബസി അംഗീകൃത വൈദ്യ പരിശോധന കേന്ദ്രങ്ങളില്‍ നിന്നുള്ള കൊറോണ വൈറസ് വിമുക്ത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കൊണ്ട് ആരോഗ്യമന്ത്രാലയത്തില്‍ നിന്നും കുവൈത്ത് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍ നിന്നും കഴിഞ്ഞ ദിവസം നിര്‍ദ്ദേശം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് കുവൈത്ത് എംബസി വൈദ്യ പരിശോധനക്ക് ചുമതലപ്പെടുത്തിയ 'ഗാംക' യുടെ ഉദ്യോഗസ്ഥരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ നിലവില്‍ തങ്ങള്‍ക്ക് കൊറോണ വൈറസ് പരിശോധനക്ക് ആവശ്യമായ സൗകര്യങ്ങളോ നിയമപരമായ അധികാരങ്ങളോ ഇല്ലെന്ന മറുപടിയാണ് ഗാംക അധികൃതരില്‍ നിന്നും കുവൈത്ത് എംബസി അധികൃതര്‍ക്ക് ലഭിച്ചത്. ഇക്കാര്യം അറിയിച്ചു കൊണ്ട് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വഴി ആരോഗ്യ മന്ത്രാലയത്തിനും സിവില്‍ ഏവിയേഷന്‍ അധികൃതര്‍ക്കും കത്തയക്കുകയും ചെയ്തിരുന്നു. അവധിക്ക് പോയിട്ടുള്ള മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ക്ക് ക്യാബിനറ്റിന്റ തീരുമാനം വലിയ ആശ്വാസമാകും.