• admin

  • March 2 , 2020

റോം : കൊറോണ വൈറസ് രോഗം പടരുന്നതിനിടെ മലയാളികളുള്‍പ്പടെ 85 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇറ്റലിയില്‍ കുടുങ്ങി. പാവിയ സര്‍വ്വകലാശാലയിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരില്‍ നാലുപേര്‍ മലയാളികളാണ്. 15 പേര്‍ തമിഴ്നാട്ടില്‍ നിന്നും 20 പേര്‍ കര്‍ണ്ണാടകത്തില്‍ നിന്നും 25 പേര്‍ തെലുങ്കാനയില്‍ നിന്നുമുള്ളവരാണ്. രണ്ടുപേര്‍ ഡല്‍ഹി സ്വദേശികളാണ്. അതിനിടെ പാവിയ സര്‍വ്വകലാശാലയിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു. അധ്യാപക സ്റ്റാഫുകളിലെ 15 പേര്‍ നിരീക്ഷണത്തിലാണ്. ഇറ്റലിയില്‍ കൊറോണ ബാധിച്ച് പതിനേഴ് മരണം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇവിടെ നിന്നും ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ റദ്ദ് ചെയ്തിരുന്നു. 1694 പേര്‍ ചികിത്സയിലുണ്ട്. യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലും കൊവിഡ് 19 പടരുകയാണ്. ലോകത്തിലുടനീളം 88,584 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനില്‍ മരണസംഖ്യ 54 ആയി. ചെക്ക് റിപ്പബ്ലിക്കിലും, സ്‌കോട്ട്ലന്‍ഡിലും, ഡോമിനിക്കന്‍ റിപ്പബ്ലിക്കിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയില്‍ 21 പേര്‍ മരിച്ചു. ഇവിടെ 3730 പേരാണ് ചികിത്സയിലുള്ളത്. അമേരിക്കയില്‍ ഒരാള്‍ കൂടി കൊറോണ ബാധിച്ച് മരിച്ചു. ഇതോടെ യുഎസ് കര്‍ശന യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ചൈന, ഇറ്റലി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ കര്‍ശനമായ നിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയരാക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. സ്ഥിതിഗതികള്‍ അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭയും വ്യക്തമാക്കി.