ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധിച്ച് വ്യാഴാഴ്ച രാവിലെവരെ മരണം 2118 ആയി. ചൈനയിൽ കഴിഞ്ഞദിവസം 114 മരണംകൂടി റിപ്പോർട്ടുചെയ്തു. ഇറാനിലും ജപ്പാനിലും രണ്ടുപേർ വീതവും ദക്ഷിണകൊറിയയിലും ഹോങ് കോങ്ങിലും ഓരോപേർ വീതവും മരിച്ചു.
ഇറാനിൽ അഞ്ചുപേർക്കാണ് ഇതുവരെ വൈറസ് ബാധിച്ചിട്ടുള്ളത്. പശ്ചിമേഷ്യയിൽ വൈറസ് ബാധിച്ചുള്ള ആദ്യമരണമാണ് ഇറാനിലേത്. ലോകത്ത് ഒട്ടാകെ 74,576 പേർക്കാണ് ഇപ്പോൾ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്.
വൈറസ് വ്യാപനം കുറയുന്നു
അതിനിടെ, ചൈനയിൽ വൈറസ് വ്യാപനം കുറയുന്നതായി ചൈനീസ് നാഷണൽ ഹെൽത്ത് കമ്മിഷൻ അവകാശപ്പെട്ടു. ബുധനാഴ്ച രാജ്യത്ത് 394 പേരിലാണ് പുതുതായി വൈറസ് കണ്ടെത്തിയത്. ചൊവ്വാഴ്ച അത് 1749 പേരിലായിരുന്നു. ഫെബ്രുവരിയിൽ ഒരു ദിവസം റിപ്പോർട്ടുചെയ്യുന്ന ഏറ്റവും കുറഞ്ഞ വൈറസ് ബാധയാണിത്. പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയിൽ ജനിതകപരിശോധനയിലൂടെ ഉറപ്പായ വൈറസ് ബാധ മാത്രമേ ഇപ്പോൾ അധികൃതർ കണക്കിലെടുക്കുന്നുള്ളൂ എന്നതും ശ്രദ്ധേയമാണ്.
ഇറാനിൽ അഞ്ചുപേർക്ക് വൈറസ് സ്ഥിരീകരിച്ചതും രണ്ടുപേർ മരിച്ച വിവരവും ആരോഗ്യമന്ത്രാലയ വക്താവ് കനുഷ് ജഹൻപുർ ആണ് ട്വിറ്ററിലൂടെ അറിയിച്ചത്. ക്വോമിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന രണ്ടുപേരാണ് മരിച്ചത്. എന്നാൽ, ഇവരുടെ മരണകാരണത്തിൽ സംശയം നിലനിൽക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
ഭയത്തിന്റെ നിഴലിൽ ഡേഗു
ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വൈറസ് ബാധ റിപ്പോർട്ടുചെയ്യുന്നത് ജപ്പാൻ യോക്കോഹാമയിൽ തടഞ്ഞിട്ട ഡയമണ്ട് പ്രിൻസസ് എന്ന ആഡംബര കപ്പലിലും ദക്ഷിണകൊറിയയിലുമാണ്. കൊറിയയിൽ വൈറസ് ബാധിച്ചവരുടെ എണ്ണം വ്യാഴാഴ്ചയോടെ 104 ആയിട്ടുണ്ട്. 63 വയസ്സുള്ള ആളാണ് കഴിഞ്ഞദിവസം ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചതെന്ന് അധികൃതർ പറഞ്ഞു.
കൊറിയയിൽ 40 പേർക്ക് വൈറസ് ബാധിച്ചത് തെക്കുപടിഞ്ഞാറൻ നഗരമായ ഡേഗുവിലെ ഷിൻജിയോൺജി പള്ളിയിൽ പ്രാർഥനയ്ക്കെത്തിയ 61-കാരിയിൽനിന്നാണെന്ന് അധികൃതർ സംശയിക്കുന്നു. ദിവസങ്ങളായി പനി ഉണ്ടായിരുന്ന ഇവരോട് പരിശോധനയ്ക്ക് ഹാജരാവാൻ അധികൃതർ രണ്ടുതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അവർ തയ്യാറായില്ല. പിന്നീടാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിനകം നാലുതവണ അവർ പള്ളിയിൽ പ്രാർഥനാച്ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. പള്ളിയിൽ ചടങ്ങിൽ പങ്കെടുത്ത 40-ലധികം പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. എന്നാൽ, ചൈനിയിൽപ്പോവാത്ത ഇവർക്ക് എങ്ങനെയാണ് വൈറസ് ബാധയുണ്ടായതെന്ന് വ്യക്തമല്ല.
ഇതേത്തുടർന്ന് ഷിൻജിയോൺജി വിഭാഗം രാജ്യത്തെ 74 പള്ളികളിലും പ്രാർഥന നിർത്തിവെച്ചു. ഓൺലൈനും യൂട്യൂബ് വീഡിയോയും ഉപയോഗിച്ച് പ്രാർഥന തുടരാൻ രണ്ടുലക്ഷത്തോളംവരുന്ന വിശ്വാസികളോട് പള്ളി അവശ്യപ്പെട്ടു.
വൈറസ് പടരുന്ന ദക്ഷിണകൊറിയൻ നഗരമായ ഡേഗുവിലെ സ്ഥിതിഗതികൾ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. 25 ലക്ഷമാണ് നഗരത്തിലെ ജനസംഖ്യ. ഇവിടെ 82 പേർക്ക് വൈറസ് സ്ഥിരീകരിച്ചതോടെ എല്ലാവരും ഭയപ്പെട്ടിരിക്കുകയാണ്. കടകളും മറ്റുസ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നു. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ ജനം പുറത്തിറങ്ങുന്നില്ല. സർക്കാർ പൊതുവിതരണസംവിധാനങ്ങളിലൂടെയാണ് ജനങ്ങൾക്ക് അവശ്യസാധനങ്ങൾ വിതരണം ചെയ്യുന്നത്.
കപ്പലിൽ 634 പേർക്ക് വൈറസ് ബാധ
ജപ്പാനിൽ തടഞ്ഞിട്ട കപ്പലിൽ വൈറസ് പടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രണ്ടുപേർ ബുധനാഴ്ച മരിച്ചു. 80 വയസ്സിനുമുകളിൽ പ്രായമുള്ള ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. കപ്പലിലുണ്ടായിരുന്ന 3700 പേരിൽ 634 പേരിലാണ് ഇതുവരെ വൈറസ് ബാധിച്ചിട്ടുള്ളത്. വൈറസ് ബാധയില്ലാത്തവരെ 14 ദിവസത്തെ നിരീക്ഷണത്തിനുശേഷം ബുധനാഴ്ച വിട്ടയച്ചിരുന്നു. ബുധനാഴ്ച ഹോങ് കോങ്ങിലും വൈറസ് ബാധിച്ച് രണ്ടാമത്തെ മരണം റിപ്പോർട്ടുചെയ്തു.