• Lisha Mary

  • March 26 , 2020

ബെംഗളൂരു : കൊറോണ വൈറസ് ബാധ സംശയിക്കുന്നവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനുള്ള ഒന്‍പത് ക്വാറന്റൈന്‍ കേന്ദ്രങ്ങളൊരുക്കി ഇന്ത്യന്‍ വ്യോമസേന. ഓരോ കേന്ദ്രത്തിലും ഇരുനൂറ് മുതല്‍ മുന്നൂറു പേരെ വരെ പാര്‍പ്പിക്കാന്‍ കഴിയും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നോഡല്‍ എയര്‍ഫോഴ്സ് ബെയ്സുകളിലാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുള്ളത്. കോവിഡ് 19 രോഗബാധ സ്ഥിരീകരിക്കാനുള്ള പരിശോധന നടത്തുന്ന എയര്‍ഫോഴ്സിന്റെ ആദ്യ ലബോറട്ടറി ബെംഗളൂരുവിലെ എയര്‍ഫോഴ്സ് കമാന്‍ഡ് ഹോസ്പിറ്റലില്‍ തയ്യാറായിക്കഴിഞ്ഞു. ഇതു കൂടാതെ, ജമ്മു കശ്മീരിലെ ലേയിലേക്ക് ഡോക്ടര്‍മാരെയും അവശ്യ മരുന്നുകളും എത്തിക്കുന്നത് വ്യോമസേനാ വിമാനങ്ങളിലാണ്. അവിടെനിന്ന് സാംപിളുകള്‍ ചണ്ടീഗഢിലേക്കും ഡല്‍ഹിയിലേക്കും പരിശോധനയ്ക്കായി എത്തിക്കുകയും ചെയ്യുന്നുണ്ട്. നേരത്തെ ചൈനയിലും ജപ്പാനിലും ഇറാനിലും കുടുങ്ങിയ നിരവധിപേരെ വ്യോമസേന വിമാനങ്ങള്‍ ഉപയോഗിച്ച് ഒഴിപ്പിച്ചിരുന്നു. അതിനിടെ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ സേനാ വിഭാഗങ്ങളുടെ തലവന്മാരുടെ യോഗം കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട വിവിധ നടപടികള്‍ ചര്‍ച്ച ചെയ്തു. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് എല്ലാാ സഹായവും നല്‍കാന്‍ പ്രതിരോധമന്ത്രി വിവിധ സേനാ വിഭാഗങ്ങളോട് നിര്‍ദ്ദേശിച്ചു.