• admin

  • February 8 , 2020

ബീജിംഗ് : കൊറോണ വൈറസ് ബാധയ്ക്ക് താല്‍ക്കാലിക പേരു നല്‍കി ചൈന. രോഗബാധയ്ക്ക് നോവല്‍ കൊറോണ വൈറസ് ന്യൂമോണിയ എന്ന പേരാണ് ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷന്‍ പ്രഖ്യാപിച്ചത്. അണുബാധയ്ക്ക് സ്ഥിരം പേര് കണ്ടെത്തുന്നത് വരെ സര്‍ക്കാര്‍ വകുപ്പുകളും വിവിധ സ്ഥാപനങ്ങളും ഈ പേരാണ് ഇനി ഉപയോഗിക്കുക എന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വൈറസുകളുടെ വര്‍ഗീകരണത്തില്‍ ഏര്‍പ്പെടുന്ന രാജ്യാന്തര കമ്മിറ്റിയാണ് പുതിയ പേര് തീരുമാനിച്ചത്. ശാസ്ത്രീയ ജേണലിന് പേര് സമര്‍പ്പിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുളളില്‍ പേര് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് കമ്മിറ്റി. അതേസമയം രോഗബാധയില്‍ ചൈനയില്‍ മാത്രം മരിച്ചവരുടെ എണ്ണം 722 ആയി. 34546 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വുഹാനില്‍ രോഗബാധയെ തുടര്‍ന്ന് ഒരു അമേരിക്കന്‍ സ്വദേശിയും മരിച്ചു. ബിജിങിലെ യുഎസ് എംബസിയാണ് ഇക്കാര്യം അറിയിച്ചത്. വൈറസ് രോഗബാധയെ തുടര്‍ന്ന് വുഹാനിലെ ആശുപത്രിയില്‍ ഫെബ്രുവരി ആറ് മുതല്‍ ഇയാള്‍ ചികിത്സയിലായിരുന്നു. രോഗത്തെ തുടര്‍ന്ന് ചൈനയില്‍ മരിക്കുന്ന ആദ്യവിദേശിയാണ് ഇദ്ദേഹം. അതേസമയം രോഗം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചനയായി പുതിയ കേസുകളുടെ എണ്ണം മുന്‍ദിവസങ്ങളെക്കാള്‍ കുറഞ്ഞു. മറ്റ് 27 രാജ്യങ്ങളിലായി 320 രോഗബാധിതരുണ്ട്. സാര്‍സിനു തുല്യമായ ജാഗ്രത സിംഗപ്പൂര്‍ പ്രഖ്യാപിച്ചപ്പോള്‍ ചൈനീസ് യാത്രക്കാരെ വിലക്കി തായ്ലന്‍ഡ് ഉത്തരവിറക്കി. കൊറോണബാധ നിയന്ത്രിക്കാന്‍ ആവുന്നതെല്ലാം ചെയ്തുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് വ്യക്തമാക്കി. വൈറസ് ഭീതിയില്‍ ചൈനയിലെ നഗരങ്ങള്‍ ആളൊഴിഞ്ഞ നിലയില്‍ തുടരുകയാണ്.