• Lisha Mary

  • April 14 , 2020

തിരുവനന്തപുരം :

നാളെ നടത്താനിരുന്ന മന്ത്രിസഭാ യോഗം ഏപ്രില്‍ 16ലേക്ക് മാറ്റി. കേന്ദ്രത്തിന്റെ ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നാളെ പുറത്തുവിടും. അതിനുശേഷം മാത്രമേ സംസ്ഥാനത്തിന്റെ ഇളവുകളില്‍ തീരുമാനം ഉണ്ടാകുകയുള്ളു.

സംസ്ഥാനത്ത് ഇരുപതാം തീയതി വരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. അതിന് ശേഷം കോവിഡ് 19 ന്റെ വ്യാപന തോത് കണക്കിലെടുത്ത് ചില മേഖലകളില്‍ നിബന്ധനകളോടെ  ഇളവുകള്‍ നല്‍കാനാവുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.   

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ  കോവിഡ് ലോക്ക്ഡൗണ്‍ സംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദ്ദേശം മന്ത്രിസഭായോഗം ചര്‍ച്ചചെയ്യും. ഇതിനെ അടിസ്ഥാനമാക്കിയായിരിക്കും വരുന്ന 19 ദിവസം കേരളത്തിലെ ലോക്ക്ഡൗണ്‍ എങ്ങിനെ വേണമെന്ന് തീരുമാനിക്കുക. കേരളത്തിലെ രോഗവ്യാപനത്തിന്റെ സ്ഥിതി ജില്ലാതലത്തില്‍ വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

കേരളത്തില്‍ പൊതുവെ രോഗബാധിതരുടെ എണ്ണം ക്രമമായി കുറയുകയും രോഗമുക്തി തേടുന്നവരുടെ എണ്ണം കൂടുകയുമാണ്. നിരീക്ഷത്തിലുള്ളവരുടെ എണ്ണവും കുറയുന്നുണ്ട്. ഇത് പ്രതീക്ഷ നല്‍കുന്ന കണക്കുകളാണങ്കിലും ഹോട്ട് സ്പോട്ടുകളില്‍ നിയന്ത്രണവും ശക്തമായ നിരീക്ഷണവും തുടരും. പൊതു ഗതാഗത സംവിധാനവും ആളുകള്‍ കൂടുന്ന മാളുകളും തീയേറ്ററുകളും മറ്റും തുറക്കുന്നത് സംബന്ധിച്ച തീരുമാനം മെയ് മൂന്നിന് ശേഷം മാത്രമേ ഉണ്ടാകാന്‍ സാധ്യയുള്ളൂ.

കൃഷി ഉള്‍പ്പെടെ ചിലമേഖലകളില്‍ നിയന്ത്രിതമായി ഇളവ് നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ലോക്ക്ഡൗണ്‍ തുടരുമ്പോഴും  ടൂറിസം മേഖലക്ക് ഇളവുകള്‍ ആവശ്യമാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മദ്യം അനുവദിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. അനാവശ്യയാത്ര അനുവദിക്കില്ല. പുതുക്കിയ നിയന്ത്രണങ്ങളുടെ വിശാംശങ്ങള്‍ പോലീസ് നാളെ പുറത്തിറക്കും.