• admin

  • January 9 , 2020

: തിരുവനന്തപുരം: കേരള തമിഴ്നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ എഎസ്ഐയെ വെടിവെച്ചുകൊന്ന സംഭവത്തില്‍ രണ്ടുപേരെ സംശയിക്കുന്നതായി തമിഴ്നാട് പൊലീസ്. പ്രതികള്‍ക്ക് തീവ്രവാദബന്ധമുള്ളതായും പൊലീസ് പറഞ്ഞു. കന്യാകുമാരി സ്വദേശികളായ തഫീഖ് (27) അബ്ദുള്‍ ഷമീം (29) എന്നിവരെയാണ് സംശയിക്കുന്നത്. പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രം പുറത്തുവിട്ടു. ഇവരുള്‍പ്പെട്ട സംഘം അക്രമത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട് ലഭിച്ചിരുന്നുവെന്നു തമിഴ്നാട് പൊലീസ് വ്യക്തമാക്കി. പ്രതികള്‍ കേരളത്തിലേക്ക് കടന്നതായി സംശയിക്കുന്നു. സ്ഥിതി വിലയിരുത്താന്‍ തമിഴ്നാട് ഡിജിപി ജെ കെ ത്രിപാഠി കേരളത്തിലെത്തി. ഡിജിപി ലോക്നാഥ് ബെഹ്റയുമായി കൂടികാഴ്ച നടത്തും.കേരള തമിഴ്നാട് പൊലീസ് സംയുക്തമായാണ് പ്രതികള്‍ക്കായി തെരച്ചില്‍ നടത്തുന്നത്. സമീപത്തെ സിസിടിവി ക്യാമറയില്‍ നിന്നാണ് പ്രതികളുടെ ദൃശ്യം ലഭിച്ചത്. ബുധനാഴ്ച രാത്രി ഒന്‍പതരയോടെയാണ് കളിയിക്കാവിളയിലെ തമിഴ്‌നാട് പൊലീസിന്റെ ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വില്‍സണ്‍ എന്ന എഎസ്‌ഐയെ രണ്ട് പേര്‍ വെടിവെച്ചുകൊന്നത്. ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തിയപ്പോഴേക്കും ആക്രമികള്‍ ഓടിരക്ഷപ്പെട്ടു. വില്‍സന്റെ തലയ്ക്കാണ് വെടിയേറ്റത്. പ്രതികള്‍ ഇരുവരും നേരത്തെ മറ്റ് കൊലപാതകകേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്. ഇവരുപയോഗിച്ച വാഹനവും തിരിച്ചറിഞ്ഞിട്ടുണ്ട്.