• admin

  • February 5 , 2020

കൊച്ചി : ഇന്ത്യ സ്‌കില്‍സ് കേരള 2020 യുടെ മേഖലാ മത്സരത്തില്‍ ബ്യൂട്ടി തെറാപ്പി ഇനത്തില്‍ നൈപുണ്യം തെളിയിക്കാനെത്തിയത് പതിനൊന്നു വയസുള്ള സത്യ ഉദയന്‍. തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള വ്യാവസായിക പരിശീലന വകുപ്പും കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സും (കെയ്‌സ്) സംയുക്തമായി സംഘടിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ നൈപുണ്യ മേളയായ ഇന്ത്യ സ്‌കില്‍സ് കേരള 2020-ല്‍ സത്യ ചേച്ചിമാര്‍ക്കൊപ്പം മത്സരത്തിന് എറണാകുളത്ത് പൊന്നുരുന്നിയിലുള്ള വിഎല്‍സിസി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്യൂട്ടി ആന്‍ഡ് ന്യൂട്രീഷനിലെത്തിയപ്പോള്‍ ഏവര്‍ക്കും കൗതുകം. പന്തളത്ത് ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന അമ്പിളി ഉദയന്റെയും കോണ്‍ട്രാക്ടറായ ഉദയകുമാറിന്റെയും രണ്ടാമത്തെ മകളാണ് അഞ്ചാം ക്ലാസുകാരിയായ സത്യ. കുട്ടികളെ ഒറ്റയ്ക്ക് വീട്ടില്‍ നിറുത്താന്‍ മടിയുള്ളതുകൊണ്ട് ചെറുപ്രായം മുതല്‍ക്കു തന്നെ മക്കളായ ഭാമയെയും സത്യയെയും അമ്പിളി ബ്യൂട്ടിപാര്‍ലറില്‍ കൊണ്ടു പോകുമായിരുന്നു. അവിടെ അമ്മയില്‍നിന്നാണ് സത്യ സൗന്ദര്യപരിപാലന രീതികള്‍ മനസിലാക്കിയത്. എട്ടു വയസ്സുള്ളപ്പോള്‍ തന്നെ കുടുംബത്തിലെ പല വിവാഹങ്ങളിലും മേക്കപ്പില്‍ അമ്മയ്‌ക്കൊപ്പം സത്യയും കൂടുമായിരുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ക്കാണ് ഈ മേഖലയില്‍ മകള്‍ക്ക് അഭിരുചിയുണ്ടെന്ന് ഉദയനും അമ്പിളിയും മനസിലാക്കുന്നത്. അണിഞ്ഞൊരുങ്ങാനെത്തുന്നവര്‍ കൂടി പിന്തുണച്ചതോടെ ചെറിയ സൗന്ദര്യപരിപാലന രീതികള്‍ സത്യയെ കൊണ്ട് ചെയ്യിച്ചു തുടങ്ങി. ഇപ്പോള്‍ അമ്മയ്‌ക്കൊപ്പം വിവാഹ മേക്കപ്പുകളില്‍ സ്ഥിരമായി ഈ കൊച്ചുമിടുക്കിയും പോകുന്നുണ്ട്. ഇന്ത്യ സ്‌കില്‍സ് കേരള മത്സരത്തിനായി സത്യയ്ക്ക് യഥാര്‍ത്ഥത്തില്‍ പ്രോത്സാഹനം നല്‍കിയത് പാര്‍ലറിലെത്തുന്നവരായിരുന്നുവെന്ന് ഉദയകുമാര്‍ പറഞ്ഞു. സത്യയുടെ പരിശീലനത്തിനായി പത്തു പേരോളം സ്വയം മുന്നോട്ടു വന്നു. വളരെ പെട്ടെന്നാണ് മേഖലാ മത്സരങ്ങളുടെ പ്രാരംഭഘട്ടത്തെക്കുറിച്ചറിഞ്ഞത്. അധ്യയന ദിവസങ്ങള്‍ക്കിടെ കഴക്കൂട്ടത്തും എറണാകുളത്തുമായി നടന്ന മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സ്‌ക്കൂളിലെ അധ്യാപകരുടെ പ്രോത്സാഹനവും സഹകരണവും ഉണ്ടായിരുന്നുവെന്ന് ഉദയകുമാര്‍ ചൂണ്ടിക്കാട്ടി. പന്തളം എന്‍എസ്എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് സത്യ. വൈകിട്ട് ട്യൂഷനു ശേഷം അമ്മയുടെ ബ്യൂട്ടിപാര്‍ലറില്‍ സഹായിക്കാന്‍ പോകും. കൂട്ടികാരികളില്‍ പലര്‍ക്കും സത്യയുടെ കഴിവിനെക്കുറിച്ചറിയാമെങ്കിലും ആരിലും ഇതു വരെ പരീക്ഷണം നടത്തിയിട്ടില്ലെന്ന് ചെറു ചിരിയോടെ മറുപടി നല്‍കി. 42 ഇനങ്ങളിലായി മേഖലാ മത്സരങ്ങളില്‍ 1000 ല്‍പരം മത്സരാര്‍ത്ഥികളാണ് ഇന്ത്യ സ്‌കില്‍സ് കേരള മേളയില്‍ മാറ്റുരയ്ക്കുന്നത്. മൂന്ന് മേഖലകളിലായി നടക്കുന്ന മത്സരങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഫെബ്രുവരി 22,23,24 തിയതികളില്‍ കോഴിക്കോട്ട് സ്വപ്നനഗരിയില്‍ നടക്കുന്ന സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കാം. സംസ്ഥാന മത്സരങ്ങള്‍ കടന്ന് ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത് മുന്നിലെത്തുന്നവര്‍ക്ക് ചൈനയിലെ ഷാങ്ഹായില്‍ നടക്കുന്ന വേള്‍ഡ് സ്‌കില്‍സ് മേളയിലും പങ്കെടുക്കാം. കൂടാതെ ഇന്ത്യ സ്‌കില്‍സ് കേരളയില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനം. രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 50,000 രൂപയും ഫൈനലില്‍ എത്തുന്നവര്‍ക്ക് പതിനായിരം രൂപയും ലഭിക്കും.