• admin

  • January 27 , 2020

ബെയ്ജിങ്ങ് : കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 80 ആയി. ഹൂബെ പ്രവിശ്യയില്‍ 24 മരണങ്ങളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിനിടെ ചൈനയില്‍ വൈറസ്ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2744 ആയി ഉയര്‍ന്നു. പുതിയതായി 769 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 461 പേരുടെ നില അതീവഗുരുതരമാണ്. പുതിയതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതില്‍ പകുതിയും ഹൂബെയില്‍ നിന്നാണ്. ഹുബെയുടെ തലസ്ഥാനമായ വുഹാനില്‍ നിന്നാണ് ഈ വൈറസ് ചൈനയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പടര്‍ന്നുപിടിച്ചത്. വൈറസ് അതിവേഗം പടരുകയാണെന്നും രാജ്യം അതീവഗുരുതര സാഹചര്യമാണ് നേരിടുന്നതെന്നും പ്രസിഡന്റ് ഷി ജിന്‍പിങ് പറഞ്ഞു. വൈറസ് ബാധ അതിവേഗം പടരുന്ന സാഹചര്യം കണക്കിലെടുത്ത് ചൈനയിലെ പ്രധാന നഗരങ്ങള്‍ അടച്ചിരിക്കുകയാണ്. ഷാന്‍ഡോങ്, ബെയ്ജിങ്ങ്, ഷാങ്ഹായ്, ഷിയാന്‍, ടിയാന്‍ജിന്‍ തുടങ്ങി സ്ഥലങ്ങളിള്‍ കടുത്ത യാത്രാനിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. റോഡ്, റെയില്‍, ജലഗതാഗതങ്ങളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. യാത്രാ നിയന്ത്രണത്തെത്തുടര്‍ന്ന് കോടിക്കണക്കിന് ജനങ്ങളാണ് വീട്ടില്‍ നിന്നും പുറത്തിറങ്ങാനാവാത്ത അവസ്ഥയിലായത്. ചൈനീസ് പുതുവത്സര ആഘോഷങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. തെക്കന്‍ പ്രവിശ്യകളായ ഗുവാങ്ഡോംഗ്, ജിയാങ്സി തുടങ്ങി മറ്റു മൂന്ന് നഗരങ്ങളില്‍ ജനങ്ങള്‍ നിര്‍ബന്ധമായും മുഖാവരണം ധരിക്കണമെന്ന് അധികൃതര്‍ കര്‍ശനമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൈനയിലെ സ്ഥിതി ഗുരുതരമാണെന്ന് ബീജിങ്ങിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കി. തങ്ങളുടെ പൗരന്മാരെ അടിയന്തിരമായി ചാര്‍ട്ടേഡ് വിമാനം വഴി ഒഴിപ്പിക്കാനാണ് കോണ്‍സുലേറ്റിന്റെ തീരുമാനം. പടര്‍ന്നുപിടിക്കാനുള്ള വൈറസിന്റെ ശേഷി വര്‍ധിക്കുന്നതായാണ് ചൈനീസ് അധികൃതരുടെ വിലയിരുത്തല്‍.