മൈസൂരു: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസ് മൈസൂരു ഹുൻസൂരിൽ സിമന്റ് ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് മലയാളികൾ ഉൾപ്പെടെ നാലുപേർ മരിച്ചു. ഇരുപതിലധികം പേർക്ക് പരിക്കേറ്റു.ബസ് ഡ്രൈവർ മാനന്തവാടി സ്വദേശി ഷംസുദ്ദീൻ,ക്ലീനർ കോഴിക്കോട് സ്വദേശി പ്രിയേഷ് എന്നിവരാണ് മരിച്ച മലയാളികൾ.മറ്റ് രണ്ട് മരിച്ചവർ കർണാടക സ്വദേശികളാണ്.ഇന്ന് പുലർച്ചെ 3:30 ഓടെയാണ് അപകടം നടന്നത്.ഡി.എൽ.ടി ട്രാവൽസിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.അപകടം നടന്നത് വനമേഖലയിലായതിനാലും കനത്ത മഴയായിരുന്നതിനാലും രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്നു.രാവിലെ ഏഴുമണിയോടെയാണ് മൃതദേഹങ്ങൾ വാഹനങ്ങൾ വെട്ടിപ്പൊളിച്ച് പുറത്തെടുക്കാനായത്.പരിക്കേറ്റവരെ മൈസൂരുവിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
