• admin

  • July 12 , 2020

ജിദ്ദ : ഹജ്ജിന് അപേക്ഷിക്കാനുള്ള കാലാവധി അവസാനിച്ചതോടെ അപേക്ഷകള്‍ ഇലക്‌ട്രോണിക് സംവിധാനം വഴി തരംതിരിക്കല്‍ നടപടി പൂര്‍ത്തിയായതായി സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ സ്വദേശികളും രാജ്യത്തിനകത്ത് താമസിക്കുന്ന വിദേശികളുമായ പരിമിതമായ ആളുകള്‍ക്കാണ് ഇത്തവണ ഹജ്ജിന് അവസരമൊരുക്കുന്നത്. രാജ്യത്തിനകത്ത് താമസിക്കുന്ന 160 രാജ്യക്കാരുടെ അപേക്ഷകള്‍ തരംതിരിച്ചയായി ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി. ഇത്തവണ മൊത്തം തീര്‍ഥാടകരില്‍ 70 ശതമാനം രാജ്യത്തിനകത്തെ വിദേശികള്‍ക്കും 30 ശതമാനം സ്വദേശികള്‍ക്കുമാണ് നിശ്ചയിച്ചിരിക്കുന്നത്. അപേക്ഷകള്‍ പൂര്‍ണമായി പരിശോധിച്ച്‌ തെരഞ്ഞെടുത്തവരുടെ പട്ടിക ഉടനെ പ്രസിദ്ധീകരിക്കും. അപേക്ഷ സമര്‍പ്പിക്കല്‍ തുടക്ക നടപടിയാണ്. അന്തിമമായി ഹജ്ജിന് തെരഞ്ഞെടുത്തു എന്നര്‍ഥമില്ലെന്നും മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കര്‍ശനമായ ആരോഗ്യ നിബന്ധകളാണ് ഇത്തവണ ഹജ്ജ് അപേക്ഷക്ക് ഏര്‍പ്പെടുത്തിയത്. ഇലക്ട്രോണിക് ട്രാക്കില്‍ നിന്ന് ഇത് പൂര്‍ണമായും പാലിച്ചവരെയായിരിക്കും തെരഞ്ഞെടുക്കുക. വെള്ളിയാഴ്ചയായിരുന്നു ഹജ്ജ് അപേക്ഷ നല്‍കേണ്ടിയിരുന്ന അവസാന തീയതി. കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ ഹജ്ജിന് വേറിട്ട പദ്ധതിയായിരിക്കുമെന്നും ഹജ്ജ് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.