മേപ്പാടി : മേപ്പാടി ടൗണിൽ നിർത്തിവച്ചിരുന്ന സ്കൂട്ടർ മോഷണം പോയ സംഭവത്തിൽ ദിവസങ്ങൾക്കുള്ളിൽ തന്നെ സ്‌കൂട്ടർ കണ്ടെത്തി പോലീസ്. പോലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് സ്‌കൂട്ടർ കണ്ടെത്തിയത്. മേപ്പാടിയിലെ സ്ഥാപനത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ മറ്റൊരു സ്കൂട്ടറിന്റെ താക്കോൽ ഉപയോഗിച്ച് സ്റ്റാർട്ട് ചെയ്ത് ഓടിച്ച് സ്വന്തം വീടിന്റെ മുൻപിൽ നിർത്തിയിടുകയായിരുന്നു. ശനിയാഴ്ച സ്കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തു. സ്‌കൂട്ടർ കടത്തിക്കൊണ്ട് പോയത് പ്രായപൂർത്തിയാകാത്ത കുട്ടി ആയതിനാൽ കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കും.
മെയ് 25 ന് രാവിലെയാണ് മേപ്പാടി ടൗണിൽ ടി.പി.കെ ഹോം സെന്റർ എന്ന സ്ഥാപനത്തിന്റെ മുൻവശത്ത് സ്ഥാപന ഉടമ നിറുത്തിയിരുന്ന KL 12 J 6419 ഡിയോ സ്കൂട്ടർ മോഷണം പോയത്. സ്ഥാപന ഉടമ മുഹമ്മദ് ബഷീർ ഇത് സംബന്ധിച്ച് പരാതി നൽകുകയും 25ന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പോലീസ് സി.സി.ടി.വി കേന്ദ്രീകരിച്ച് കൃത്യമായ അന്വേഷണം നടത്തി. സ്ഥാപനത്തിന്റെ മുൻവശത്തുണ്ടായിരുന്ന ക്യാമറയിൽ ദൃശ്യം കൃത്യമായി പതിഞ്ഞിരുന്നില്ല. അടുത്തുള്ള സ്ഥാപനത്തിന്റെ ക്യാമറ വെള്ളം കയറി ദൃശ്യങ്ങൾ വ്യക്തമല്ലാത്ത നിലയിലുമായിരുന്നു. തുടർന്ന് ചുറ്റുവട്ടത്തുള്ള ക്യാമറയുടെ ദൃശ്യങ്ങൾ പരിശോധിക്കുകയും സ്കൂട്ടർ ഓടിച്ചു കൊണ്ട് പോയ വ്യക്തമല്ലാത്ത ദൃശ്യം പരിശോധിച്ചും നടത്തിയ പഴുത്തടച്ച അന്വേഷണത്തിനോടുവിൽ സ്‌കൂട്ടർ പോലീസ് കണ്ടെത്തുകയായിരുന്നു. ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ എ. യു ജയപ്രകാശിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജാദ്, അഫ്‌സ് തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നവർ.
വേഗത്തിൽ വാഹനവും അതു കടത്തിക്കൊണ്ട് പോയ ആളെയും കണ്ടെത്തിയ മേപ്പാടി പോലീസിന്റെ പ്രവർത്തനത്തെ അഭിനന്ദിച്ച് വ്യാപാരിയായ മുഹമ്മദ് ബഷീർ സാമൂഹിക മാധ്യമങ്ങളിൽ കുറിപ്പിട്ടുണ്ട്. ത്വരിതമായി നടപടി സ്വീകരിച്ച് ഒരു സാധാരണ പൗരന്റെ സുരക്ഷയ്ക്കായി നീതി ഉറപ്പാക്കിയ മേപ്പാടി പൊലീസ് ഉദ്യോഗസ്ഥർക്ക് ഹൃദയത്തിൽ നിന്നുള്ള നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നതായാണ് പോസ്റ്റ്.