തുൽക്കറെം: ഇസ്രയേൽ – പലസ്തീൻ ഏറ്റുമുട്ടൽ തുടരുന്ന വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ ഏഴ് പേരെ കൂടി വധിച്ചു. ഗാസക്കൊപ്പം വെസ്റ്റ് ബാങ്കിലും ഇസ്രായേൽ തുടരുന്ന കൂട്ടക്കുരുതിക്കെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. സൈനിക നടപടിയുടെ രണ്ടാം ദിവസമായ വ്യാഴാഴ്ച തുൽകാറെമിൽ ഏഴ് ഫലസ്തീൻകാരെ കൂടിയാണ് ഇസ്രയേൽ വധിച്ചത് ഇതോടെ ആകെ മരണം പതിനാറ് ആയിട്ടുണ്ട്. നൂർഷാംസ് അഭയാർത്ഥി ക്യാമ്പിൽ പ്രവർത്തിച്ചിരുന്ന ഇസ്ലാമിക് ജിഹാദിന്റെ കമാൻഡർ അബു ഷുജായും മരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്. രണ്ട് ദിവസത്തിനിടെ നാല്പത്തി അഞ്ച് ഫലസ്തീൻകാരെ ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തു. അതിനിടെ ഘാസയിൽ പോളിയോ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ വാക്സിൻ നൽകുന്നതിനായി മൂന്ന് ദിവസത്തെ താൽക്കാലിക വെടിനിർത്തലിനെ ഇസ്രായേൽ സമ്മതിച്ചതായി യു എൻ അറിയിച്ചു. സെപ്റ്റംബർ ഒന്നിന് മധ്യ ഗാസയിലാണ് ആദ്യം പോളിയോ വാക്സിൻ നൽകുക. മാസങ്ങളായി വെസ്റ്റ് ബാങ്കിലും ഗാസയിലും തുടരുന്ന ഏറ്റുമുട്ടൽ ലോകസമാധാനത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.