കൽപ്പറ്റ : കേരളത്തിൽ ലഹരിയുടെ ഉപയോഗവും വിപണനവും വ്യാപനവും അനിയന്ത്രിതമായി വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എസ്ഡിപിഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് വയനാട് പ്രസ്സ് ക്ലബിൽ നടത്തിയ വാത്താ സമ്മേളനത്തിൽ ജില്ലാ ഭാരവാഹികൾ അറിയിച്ചു.പ്രായ-ലിംഗ ഭേദമന്യേ വിദ്യാർത്ഥികളടക്കം ലഹരിക്ക് അടിമകളായി മാറിക്കൊണ്ടിരിക്കുന്നു. കള്ളും, കഞ്ചാവും മുതൽ എം.ഡി.എ.എ, ബ്രൗൺ ഷുഗർ, എൽ.എസ്.ഡി തുടങ്ങി ഒറ്റത്തവണ ഉപയോഗം ആജീവനാന്തം അടിമപ്പെട്ടുപോകുന്ന സിന്തറ്റിക് ലഹരികളക്കം സുലഭമായി ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. സിന്തറ്റിക് ലഹരി പദാർത്ഥനങ്ങളുടെ പ്രധാന സ്രോതസ്സ് അന്യസംസ്ഥാനങ്ങളാണെന്നിരിക്കെ രണ്ട് സംസ്ഥാന അതിർത്തികൾ പങ്കിടുന്ന നമ്മുടെ ജില്ല കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. നാട്ടിൽ ലഹരി മാഫിയ നിർബാധം പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോഴും പോലീസിന്റെയും എക്സി ന്റെയും നിസ്സംഗത ഞെട്ടിക്കുന്നതാണ്. മാധ്യമങ്ങളിൽ വാർത്തയാവുമ്പോഴും പൊതു പ്രതിഷേധങ്ങൾ ഉയരുമ്പോഴും മാത്രം നടപടികൾ സ്വീകരിക്കുക എന്നതാണ് നിയമപാലകരുടെ പതിവുരീതി. രാഷ്ട്രീയ, മത, സാമൂഹിക, സാംസ്കാരീക ഭേദമന്യേ, നാം ഒരുമിച്ചു നിന്നു പ്രതിരോധം തീർത്താൽ മാത്രമേ ലഹരിമാഫിയകളുടെ കരങ്ങളിൽ നിന്നും നമ്മുടെ യുവത്വത്തെ സംരക്ഷിക്കാൻ സാധിക്കുകയുള്ളൂ. “ലഹരി ഉപയോഗിക്കുന്നവരെ ശിക്ഷിച്ച് മാത്രമല്ല, ലഹരി വ്യാപാര ശൃംഖലയുടെ അടിസ്ഥാനം തന്നെ തകർക്കുകയാണ് പ്രധാനം.വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും വിപണന-വ്യാപനത്തിനുമെതിരെ പ്രാദേശിക ജാഗ്രത സമിതി രൂപീകരണം, ഹൗസ് ക്യാമ്പയിൻ & ലഘുലേഖ വിതരണം, ബോധവൽക്കരണ പരിപാടികൾ,, പോസ്റ്റർ & സോഷ്യൽ മീഡിയ പ്രചാരണം,പ്രതിരോധ ശിൽപ്പശാലകൾ,ഹോട്ട്ലൈൻ സേവനങ്ങൾ തുടങ്ങിയ വിവിധ പരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
ലഹരി വിൽപ്പനയും ഉപയോഗവും തടയാൻ രാത്രികാല പരിശോധനകൾ ശക്തമാക്കുക,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള സുരക്ഷയും നിരീക്ഷണവും ശക്തമാക്കുക,അറിയിപ്പ് സംവിധാനം സജീവവും, രഹസ്യാത്മകവുമാക്കുക, ലഹരി വിപണനത്തിനും വ്യാപനത്തിനുമെതിരെ സർക്കാർ വകുപ്പുകൾ ഏകോപിപ്പിക്കുക, ലഹരി മാഫിയക്കെതിരെ നടപടികൾ ശക്തമാക്കുക, ശിക്ഷ ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങൾ സർക്കാർ തലത്തിൽ കൈ കൊള്ളണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എ. യൂസുഫ്, ജില്ലാ ട്രഷറർ കെ.പി സുബൈർ,ജില്ലാ കമ്മിറ്റിയംഗങ്ങളായ പി. ടി സിദ്ധീഖ്,ടി.പി അബ്ദുൽ റസാക്ക് തുടങ്ങിയവർ പങ്കെടുത്തു.