മേപ്പാടി : മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടലിൽ ദുരന്തബാധിതനായി പരിഗണിച്ച് ഒരാൾക്ക് താമസിക്കുന്ന വീടിന്റെ വാടക സർക്കാർ നൽകുമ്പോൾ, പുനരധിവാസ പദ്ധതിയിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കുന്നത് വൈരുദ്ധ്യമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.ദുരന്തബാധിതർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളിൽ തുല്യതയും നീതിയും ഉറപ്പാക്കേണ്ടത് അനിവാര്യ മാണെന്നും ഉത്തരവിൽ പറഞ്ഞു.മുണ്ടക്കൈ ദുരന്തത്തിൽ മകൻ റിൻഷാദ് (25) ഉൾപ്പെടെ കുടുംബത്തിലെ 11 പേരെ നഷ്ടപ്പെട്ട മുണ്ടക്കൈ സ്വദേശി കെ.ടി.സഹീറിനെ പുനരധിവാസ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് തടസമാകുന്ന കൃത്യമായ സാങ്കേതിക കാരണങ്ങൾ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ വിശദീകരിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
ഇക്കാര്യത്തിലുള്ള അവ്യക്തതകൾ നീക്കി 15 ദിവസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശം നൽകി.
കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ പരാതിക്കാരൻ ദുരന്തബാധിത പ്രദേശത്തെ ‘നോ ഗോ സോൺ പരിധിക്ക്’ പുറത്തുള്ള വാടക ക്വാർട്ടേഴ്സിലാണ് താമസിക്കുന്നതെന്നും ഇക്കാരണത്താൽ പുനരധിവാസത്തിന് അർഹനല്ലെന്നും പറയുന്നു.
ഇത്തരമാളുകളെ പുനരധിവസിപ്പിക്കുന്നതിന് സർക്കാർ ഉത്തരവുകളൊന്നും നിലവിലില്ലെന്നും അതിനാലാണ് അപേക്ഷകൻ പട്ടികയിൽ ഉൾപ്പെടാഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് കമ്മീഷൻ അംഗീകരിച്ചില്ല.
