മാനന്തവാടി : മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ നിന്ന് കരകയറിയ ജനങ്ങളെ കേന്ദ്രസർക്കാർ വീണ്ടും മുക്കിക്കൊല്ലുകയാണെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി. പറഞ്ഞു. 45 ദിവസത്തിനകം വിനിയോഗിക്കണമെന്ന നിബന്ധനയോടെ കേന്ദ്രം അനുവദിച്ച 529 കോടിയുടെ വായ്പ മനപൂർവം ദ്രോഹിക്കലാണ്. വായ്പ പൂർണ്ണമായും ഗ്രാൻ്റ് ആക്കി മാറ്റണം. ആന്ധ്രക്കും ബീഹാറിനും ഇല്ലാത്ത നിയമമാണ് കേരളത്തിന് മേൽ പ്രയോഗിക്കുന്നത്. ഇത്രയും വലിയ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് മലയോര ജനങ്ങളോടുള്ള ക്രൂരതയാണെന്നും ജെബി മേത്തർ പറഞ്ഞു.
മഹിള സാഹസ് കേരളയാത്രയ്ക്ക് ജില്ലയിലെ കാട്ടിക്കുളം, തിരുനെല്ലി, പനമരം, അഞ്ചുകുന്ന്, മുള്ളൻകൊല്ലി, പുൽപ്പള്ളി, ഇരുളം, പൂതാടി, വാക്കേരി എന്നിവിടങ്ങളിൽ നൽകിയ സ്വീകരണ യോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അവർ.ദുരന്തം നടന്ന് ആറുമാസം പിന്നിട്ടിട്ടും പുനരധിവാസ പ്രവർത്തനങ്ങൾ തുടങ്ങാത്ത സംസ്ഥാന സർക്കാരും സഹായം നൽകാത്ത കേന്ദ്രവും ഒരുപോലെ ജനങ്ങളെ ദ്രോഹിക്കുകയാണ്. ദുരിതബാധിതരെ സഹായിക്കാൻ ജനങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ 830 കോടി രൂപയ്ക്കു മുകളിൽ പിണറായി വിജയൻ അടയിരിക്കുകയാണ്. പ്രഖ്യാപിച്ച വീട്ടുവാടക പോലും കൃത്യമായി പിണറായി സർക്കാർ നൽകുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി. കടുവാക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ പഞ്ചാരക്കൊല്ലിയിലെ വീട് ജെബി മേത്തർ എം.പി. സന്ദർശിച്ചു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ഡി.സിസി പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ, എ.ഐ.സി.സി അംഗം നെയ്യാറ്റിൻകര സനൽ, രാഷ്ട്രീയകാര്യ സമിതി അംഗം പി.കെ. ജയലക്ഷ്മി, കെ.പി.സി സി സെക്രട്ടറി ഐ.കെ. രാജു, കെ പി സി സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. കെ. എൽ. പൗലോസ് , മഹിള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ജിനി കെ.തോമസ്, DCC ജനറൽ സെക്രട്ടി MG ബിജു, ശ്രീകാന്ത് പട്ടയൻ സംസ്ഥാന ഭാരവാഹികളായ രജനി രമാനന്ദ്, ആർ.ലക്ഷ്മി, ജയലക്ഷ്മി ദത്തൻ,രാധ ഹരിദാസ്, കെ.ബേബി, എന്നിവർ പ്രസംഗിച്ചു.