കല്‍പ്പറ്റ : പ്രിയങ്കാഗാന്ധി എം.പി.യുടെ ഇടപെടലിനെ തുടര്‍ന്ന് പി.എം.ജി.എസ്.വൈ ഫേസ് നാലില്‍ മുഴുവന്‍ ബ്ലോക്കുകളെയും ഉള്‍പ്പെടുത്തി 300 റോഡുകള്‍ക്ക് നാഷണല്‍ റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്റ് ഏജന്‍സി(എന്‍.ആര്‍.ഐ.ഡി.എ.) അംഗീകാരം ലഭിച്ചു. വിവിധ വകുപ്പുകള്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത വികസന പദ്ധതികളുടെ അവലോകന യോഗമായ ദിശ 2025-26 വര്‍ഷത്തെ ഒന്നാംപാദ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കവയാണ് പ്രിയങ്കാഗാന്ധി എം.പി. ഇക്കാര്യം വ്യക്തമാക്കിയത്. വയനാട്ടില്‍ 331 റോഡുകളാണ് പ്രോഗാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് (പി.എം.ജി.എസ്.വൈ) കണ്ടെത്തിയിരുന്നു. ഇതില്‍ കല്‍പ്പറ്റ ബ്ലോക്കില്‍പ്പെട്ട 64 റോഡുകള്‍ക്ക് മാത്രമായിരുന്നു എന്‍.ആര്‍.ഐ.ഡി.എ.യുടെ അംഗീകാരം ലഭിച്ചിട്ടുണ്ടായിരുന്നത്. പനമരം, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി ബ്ലോക്കുകളില്‍പ്പെട്ട റോഡുകള്‍ക്ക് അംഗീകാരം ലഭിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ടാണ് പ്രിയങ്കാഗാന്ധി എം പി നടത്തിയ ഇടപെടലുകളുടെ ഫലമായി 300 റോഡുകള്‍ക്ക് അംഗീകാരം ലഭിച്ചത്. റോഡുകൾ അനുവദിക്കുമ്പോൾ എല്ലാ ബ്ലോക്കുകളെയും നീതിപൂർവകമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഗ്രാമീണ വികസന വകുപ്പ് മന്ത്രി ശിവരാജ് സിംഗ് ചൗഹാന് പ്രിയങ്ക ഗാന്ധി എം. പി. കത്തെഴുതിയിരുന്നു. വയനാട് മെഡിക്കല്‍ കോളജിന്റെ ഭൂമി സംബന്ധിച്ച വിവരങ്ങളും, കല്‍പ്പറ്റ കൈനാട്ടി ഗവ. ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് തുടങ്ങുന്നതിനായി സ്ഥലമേറ്റെടുക്കുന്നത് സംബന്ധിച്ച നടപടികളെ കുറിച്ചും എം.പി. യോഗത്തിൽ ആരാഞ്ഞു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി. ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിനായി 23.75 കോടി രൂപ കേന്ദ്രഫണ്ട് അനുവദിച്ചിരുന്നു. ഇതിന്റെ കാലാവധി 2026 മാര്‍ച്ചില്‍ അവസാനിരിക്കെയാണ് പദ്ധതി വേഗത്തിലാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് എം.പി. ആവശ്യപ്പെട്ടു. സ്വന്തമായി സ്ഥലമുള്ളതും, ബില്‍ഡിംഗ് ഇല്ലാത്തുമായ 25 അംഗന്‍വാടികളുടെ ലിസ്റ്റ് ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസര്‍ പ്രിയങ്കാഗാന്ധിക്ക് സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു. ഈ അങ്കണവാടികൾക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിനായി സി.എസ്.ആര്‍. ഫണ്ട് കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് പ്രിയങ്ക ഗാന്ധി എം.പി. യോഗത്തില്‍ ഉറപ്പ് നല്‍കി. സി.ആര്‍.ഐ.എഫ്. ഫണ്ടില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ചെന്നലോട് – ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണം തടസ്സപ്പെട്ടതില്‍ നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അടിയന്തരമായി പ്രവൃത്തി പുനരാരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എം.പി. ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കി.
പി.എം.ജി.എസ്.വൈ. പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പുരോഗമിക്കുന്ന വെള്ളമുണ്ട-പുളിഞ്ഞാല്‍ റോഡിന്റെ പ്രവൃത്തിയും അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ എം.പി. നിര്‍ദേശം നല്‍കി. ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പദ്ധതിയില്‍ ഡെല്‍റ്റ റാങ്കിഗ് കുറഞ്ഞതിനെ പറ്റിയും, ഇതിന് പരിഹാരം കാണുന്നതിനായി ആരോഗ്യവകുപ്പ് ഉള്‍പ്പെടെ നടപടികള്‍ സ്വീകരിക്കണമെന്നും പ്രിയങ്ക ഗാന്ധി എം.പി. പറഞ്ഞു. പി. എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന അച്ചൂര്‍പാലത്തിന്റെ നിർമാണത്തെ കുറിച്ചും യോഗം വിലയിരുത്തുകയും നടപടികൾ വേഗത്തിലാക്കാന്‍ പ്രിയങ്ക ഗാന്ധി എം.പി. നിര്‍ദേശം നല്‍കുകയും ചെയ്തു. വയനാട് ജില്ലയിലെ മറ്റ് ആരോഗ്യം, പി.എം.എ.വൈ., പി.എം.ജി.എസ്.വൈ., മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വിദ്യാഭ്യാസം, കൃഷി, വിവിധ കേന്ദ്ര പദ്ധതികള്‍ എന്നിവയുടെ പുരോഗതിയും യോഗം വിലയിരുത്തി. വയനാട് ജില്ലയിലെ എല്ലാ പദ്ധതികളും നല്ല നിലയില്‍ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും ജില്ലയുടെ എല്ലാ മേഖലകളിലും എം.പി. എന്ന നിലയില്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും, ജില്ല അഭിമുഖീകരിക്കുന്ന പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. യോഗത്തില്‍ ടി. സിദ്ദിഖ് എം.എൽ.എ., ജില്ലാ കളക്ടര്‍ മേഘശ്രീ ഐ.എ.എസ്., അസിസ്റ്റന്റ് കളക്ടര്‍ അര്‍ച്ചന പി.പി. ഐ.എ.എസ്, പ്രൊജക്ട് ഡയറക്ടർ അജീഷ് സി.കെ. ചെറിയകോലോത്ത്, വിവിധ വകുപ്പുകളുടെ പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, ജില്ലാ തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.