തിരുനെല്ലി : പള്ളിയിൽ മോഷണം നടത്തി കടന്നു കളഞ്ഞ യുവാവിനെ തൃശൂർ കൊരട്ടിയിൽ നിന്ന് പിടികൂടി. മുള്ളൻകൊല്ലി എടമല കിഴക്കനേത്ത് വീട്ടിൽ റോമിയോ (27)യെയാണ് തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തത്. 2024 ജൂലൈ മാസം 18 ന് കാട്ടിക്കുളം സെന്റ് പീറ്റേഴ്സ് മലങ്കര പള്ളിയിലെ ഓഫീസിൽ അതിക്രമിച്ചു കയറി 14000 രൂപ വില മതിക്കുന്ന സി.സി.ടി.വി ഡി.വി.ആറും ഹാർഡ് ഡിസ്കും മോഷ്ടിച്ചു കടന്നു കളഞ്ഞ കേസിലാണ് ഇയാൾ പിടിയിലായത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽ 2023 നവംബർ മാസത്തിൽ കാട്ടിക്കുളം കരുണാഭവൻ വൃദ്ധ സദനത്തിൽ നിന്നും 22000 രൂപയോളം വില മതിക്കുന്ന മൂന്ന് ചാക്ക് കാപ്പിക്കുരു മോഷ്ടിച്ചതും ഇയാളാണെന്ന് സമ്മതിച്ചു. ഇത് മാനന്തവാടിയിലുള്ള മലഞ്ചരക്ക് സ്ഥാപനത്തിൽ വിറ്റു എന്നും പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇയാൾ പുൽപള്ളി സ്റ്റേഷനിൽ 4 കളവു കേസുകളിലും മാനന്തവാടി, കേണിച്ചിറ സ്റ്റേഷനുകളിൽ ഓരോ കളവു കേസിലും വൈത്തിരി സ്റ്റേഷനിൽ മറ്റൊരു കേസിലും പ്രതിയാണ്. ഇയാൾ കൂടുതൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
തിരുനെല്ലി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഓ ലാൽ സി ബേബിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സജിമോൻ പി സെബാസ്റ്റ്യൻ, പി.സൈനുദ്ധീൻ, അസി. സബ് ഇൻസ്പെക്ടർ മെർവിൻ ഡിക്രൂസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.ടി. സരിത്ത്, എം. കെ. രമേശ്, പി. ജി. രതീഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.