പടിഞ്ഞാറത്തറ – പൂഴിത്തോട് റോഡ് അടുത്ത ഘട്ട പ്രക്ഷോഭത്തിന് ഉജ്ജ്വല തുടക്കം

പടിഞ്ഞാറത്തറ – പൂഴിത്തോട് റോഡ് അടുത്ത ഘട്ട പ്രക്ഷോഭത്തിന് ഉജ്ജ്വല തുടക്കം

പടിഞ്ഞാറത്തറ : പൂഴിത്തോട് – പടിഞ്ഞാറത്തറ സ്റ്റേറ്റ് ഹൈവേ 54 യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കർമ്മസമിതി വീണ്ടും പ്രക്ഷോഭം ശക്തമാക്കുന്നതിൻ്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന പ്രചരണ വാഹനജാഥക്ക് പടിഞ്ഞാറത്തറയിൽ ഉജ്ജ്വല തുടക്കം.. നൂറ് കണക്കിനാളുകളുടെ സാന്നിധ്യത്തിൽ രാവിലെ ഒമ്പത് മണിക്ക് പടിഞ്ഞാറത്തറയിൽ നിന്നും ടി സിദ്ദിഖ് എം.എൽ.എ ജാഥ ഉദ്ഘാടനം ചെയ്തു. പാത യാഥാർത്ഥ്യമാകുന്നതുവരെ പ്രക്ഷോഭത്തിലും ജനങ്ങൾക്കൊപ്പവും താനുണ്ടാകുമെന്ന് എം. എൽ.എ പറഞ്ഞു. ചെന്നലോട് ,കാവും മന്ദം എന്നിവിടങ്ങളിൽ വ്യാപാരികളും നാട്ടുകാരും ചേർന്ന് ജാഥക്ക് ആദ്യ സ്വീകരണ മൊരുക്കി. . വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് വൈകുന്നേരം 6. 30ന് മാനന്തവാടി ഗാന്ധി പാർക്കിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.’ പുരാതന ചുരം വഴികളെ മാത്രം ആശ്രയിച്ചു വന്ന വയനാടിന് ഹെയർപിൻ വളവുകളോ ചെങ്കുത്തായ കയറ്റിറക്കങ്ങളോ ഇല്ലാത്ത മനോഹരമായൊരു ബദൽ പാതയാണ് നിർദ്ദിഷ്ട റോഡ്. 1994 സെപ്റ്റംബർ 24 ന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരൻ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് – മാനന്തവാടി- ബാംഗ്ലൂർ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പ്രസ്‌തുത റോഡിന്റെ 70% ൽ പരം പണികൾ പൂർത്തിയായതാണ്.എന്നാൽ രണ്ട് ജില്ലകളെ ബന്ധിപ്പിക്കുന്ന 8 KM നിലവിൽ സർക്കാർ വനമാണ്. 1994 ൽ പ്രസ്തുത ഭൂമിയിൽ ഏറെയും സ്വകാര്യ എസ്റ്റേറ്റുകളായിരുന്നു. പിന്നീട് വനം വകുപ്പ് നിക്ഷിപ്‌ര വനഭൂമിയായി മാറ്റിയതാണ്. റോഡ് കടന്ന് പോകുന്ന വനഭാഗം എന്ന് പറയപ്പെടുന്ന ഭൂമി അന്ന് കേവലം 52 ഏക്കർ മാത്രമായിരുന്നു. പ്രസ്‌തുത ഭൂമിക്ക് പകരമായി 104 ഏക്കർ സമീപ പഞ്ചായത്തുകളിലായി വനം വകുപ്പിന് പടിഞ്ഞാറത്തറ, ചങ്ങരോത്ത് മുതലായ ഗ്രാമ പഞ്ചായത്തുകൾ വാങ്ങി നൽകിയിട്ടുണ്ട്. 8 കി. മീറ്റർ മാത്രമാണ് നിലവിലെ വനഭാഗം. ഇത് വനം വകുപ്പ് കയ്യേറി നിർമ്മിച്ചവനമാണ്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ ക്ലിയറൻസ് ലഭിക്കാത്തത് മൂലം പ്രവർത്തികൾ നിലച്ചിട്ട് 30 വർഷങ്ങളായി.റോഡിന്റെ പൂർത്തീകരണത്തിന് വേണ്ടി ഒട്ടനനേകം പ്രാദേശിക സമര മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഫലം കണ്ടില്ല’. ഇപ്പോൾ 2023 ജനുവരി ഒന്നു മുതൽ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പരിസരത്ത് റിലേ സമരപ്പന്തൽ സ്ഥാപിച്ചു കൊണ്ട് ജനകീയ കർമ്മ സമിതി പടിഞ്ഞാറത്തറ റോഡിന് വേണ്ടിയുള്ള സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു. 2023 സെപ്റ്റംബർ 19 ന് വിവിധ സർക്കാർ വകുപ്പുകളും ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് വനഭാഗത്ത് പ്രാഥമിക പരിശോധന നടത്തിയിരുന്നു. അനന്തരഫലമായി കേരള സർക്കാർ 1.5 കോടി രൂപ റോഡിൻ്റെ ഇൻവസ്റ്റിഗേഷന് വേണ്ടി ഫണ്ടനുവദിക്കുകയും ടെൻഡർ നടപടി പൂർത്തിയാവുകയും ചെയ്‌തിട്ടുണ്ട്. വരും ദിവസങ്ങളിൽ മേൽ പ്രവർത്തി പൂർത്തിയാകും എന്ന് വിശ്വസിക്കാം. അപര്യാപ്തമായതും അശാസ്ത്രീയവുമായ ചുരം യാത്രകൾ ദുർഘടങ്ങളാകുന്നത് നിത്യ സംഭവമാണ്.NH 766 മുത്തങ്ങ വനഭാഗം രാത്രി യാത്രാ നിരോധനം നിലനിൽക്കുന്നു. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് വിനോദ സഞ്ചാരികളുടെ വരവ് ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. യാതൊരുവിധ പാരിസ്ഥിതിക ഭൗമ ഭീഷണികളില്ലാത്തതും ബാണാസുര സാഗർ, കക്കയം, പെരുമണ്ണാമുഴി അണക്കെട്ടുകളുടെ സമീപത്ത് കൂടെ ദൃശ്യ വിസ്‌മയ കാഴ്‌ചകൾ നിറഞ്ഞതുമായ ഈ സമതല പാത വയനാടിൻ്റെ നിലവിലെ യാത്രാ സങ്കീർണ്ണതകളെ പരിഹരിക്കാനുതകുന്നതും ലളിതവുമായ റോഡ് മാർഗ്ഗമാണ്. കേന്ദ്ര കേരള ഗവൺമെൻ്റുകൾ പ്രസ്‌തുത റോഡ് വിഷയത്തിൽ അനുകൂലമായും സത്വരമായും ഇടപെട്ട് ഈ മനോഹര പാത എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ജനകീയ കർമ്മസമിതി ചെയർപേഴ്സൺ ശകുന്തള ഷൺമുഖൻ, സെക്രട്ടറി അഷ്റഫ് കുറ്റിയിൽ, ട്രഷറർ സി.കെ.ആലിക്കുട്ടി, കെ.പി.നാസർ എന്നിവരും വിവിധ സ്ഥലങ്ങളിലെ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *