കൽപ്പറ്റ : മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരത്തിൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള തീവ്രശ്രമം പുരോഗമിക്കുന്നു.റോഡിലേക്ക് പതിച്ച വലിയ പാറകൾ പൊട്ടിച്ച് നീക്കം ചെയ്യാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.ശക്തമായ മഴ പ്രവൃത്തിക്ക് തിരിച്ചടിയാകുന്നുണ്ട്. കല്ലുകൾ നീക്കുന്നതിനനു സരിച്ച് മുകളിൽ ഇളകിക്കിടക്കുന്ന മണ്ണ് ഇടിഞ്ഞ് വീഴുന്നതും പ്രതിസന്ധി യാകുന്നുണ്ട്.ഇടിഞ്ഞ് വീണ പാറക്കല്ലുകൾ നീക്കിയ ശേഷം റോഡിൽ വിള്ളലുകളോ മറ്റോ രൂപപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ച ശേഷമാണ് ഗതാഗതത്തിനായി തുറന്ന് കൊടുക്കുക.മണ്ണിടിഞ്ഞ ഭാഗത്ത് വിള്ളലുകളൊന്നും ഇല്ലെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടതായി അധികൃതർ വ്യക്തമാക്കി.നിലവിൽ ചുരത്തിലൂടെ ആംബുലൻസുകൾ മാത്രമാണ് കടത്തി വിടുന്നത്.രാത്രിയോടെ ഗാതാഗതം പുനഃസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷ.
