കൽപ്പറ്റ : പത്തു വർഷമായി കേരളം ഭരിക്കുന്ന ഇടതു സർക്കാർ ജീവനക്കാരെ വഞ്ചിച്ചതായി കേരള എൻ.ജി.ഒ സംഘ് വയനാട് ജില്ലാ കൺവെൻഷൻ. സംസ്ഥാന ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഫെബ്രുവരി 27 ന് നടക്കുന്ന മേഖലാ ധർണയുടെ മുന്നോടിയായാണ് കൺവെൻഷൻ സംഘടിപ്പിക്കപ്പെട്ടത്.പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് വാഗ്ദാനം നല്കി അധികാരത്തിൽ വന്ന് പത്ത് വർഷം പൂർത്തീകരിക്കുമ്പോൾ അഷ്വേർഡ് പെൻഷൻ എന്ന പുതിയ പഞ്ചനയാണ് ജീവനക്കാർക്ക് മുന്നിലേക്ക് സർക്കാരിന് നല്കുവാനുള്ളത്.2024 ജൂലൈ മാസത്തിൽ നിലവിൽ വരേണ്ടിയിരുന്ന ശമ്പള പരിഷ്കരണം നാളിതുവരെയും നടപ്പിലാക്കുകയുണ്ടായില്ല. നിയമസഭ തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് മൂന്ന് ശതമാനം ക്ഷാമബത്ത മാത്രം ബഡ്ജറ്റിൽ പ്രഖ്യാപിച്ച് തടി തപ്പുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. അവശേഷിക്കുന്ന ക്ഷാമബത്ത സംബന്ധിച്ചോ തടഞ്ഞുവെക്കുകയോ,ഇല്ലാതാക്കുകയോ ചെയ്ത മറ്റാനുകൂല്യങ്ങൾ സംബന്ധിച്ചോ യാതൊരു പ്രഖ്യാപനവും ബഡ്ജറ്റിൽ ഉണ്ടായില്ല. പൊതുജനങ്ങളെയും ജീവനക്കാരെയും തെറ്റിദ്ധരിപ്പിക്കുന്ന സമീപനമാണ് സർക്കാൻ സ്വീകരിച്ചത്.തെരെഞ്ഞെടുപ്പിന് കേവലം രണ്ട് മാസങ്ങൾ മാത്രം അവശേഷിക്കെ മൂന്ന് മാസത്തിനുള്ളിൽ ശമ്പള പരിഷ്കരണം നടപ്പിലാക്കുമെന്ന പൊള്ളയായ വാഗ്ദാനം മാത്രമാണ് ജീവനക്കാർക്കായി സർക്കാർ നല്കിയിട്ടുള്ള ആനുകൂല്യം.വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പ് സർക്കാരിനെതിരായ പ്രതിഷേധത്തിൻ്റെ കൊടുങ്കാറ്റായി മാറുമെന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു.മേഖലാ ധർണ്ണയുമായി ബന്ധപ്പെട്ട് ജില്ലയിലെ മുന്നൊരുക്കങ്ങൾ കൺവെൻഷൻ വിലയിരുത്തി.എൻ.ജി.ഒ.സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ ഗോപാലൻ കൃഷ്ണൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡണ്ട് വി.പി ബ്രിജേഷ് അദ്ധ്യക്ഷത വഹിച്ചു,ജില്ല സെക്രട്ടറി എം.ആർ സുധി,പ്രസാദ് എം.കെ,സുരേഷ് പി,ശിവകുമാർ വി.മഹേഷ് ടി.ജി,സന്തോഷ് നമ്പ്യാർ തുടങ്ങിയവർ സംസാരിച്ചു.
