• admin

  • January 5 , 2020

ന്യൂഡല്‍ഹി : ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തെ തുടര്‍ന്ന് തീഹാര്‍ ജയിലില്‍ റിമാന്റില്‍ കഴിയുന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ഹൃദയാഘാതം വരെ ഉണ്ടായേക്കാമെന്ന് ഡോക്ടര്‍. രക്തത്തില്‍ ചുവന്ന രക്താണുക്കള്‍ ക്രമാതീതമായി ഉണ്ടാകുന്ന അസുഖം ബാധിച്ച ചന്ദ്രശേഖര്‍ ആസാദിന് അടിയന്തര ചികിത്സ ഉറപ്പുവരുത്തണമെന്നും ആസാദിന്റെ ഡോക്ടറായ ഹര്‍ജിത് സിങ് ഭാട്ടി മുന്നറിയിപ്പ് നല്‍കി. പൗരത്വ ഭേദഗതിയ്ക്കെതിരായി ഡല്‍ഹി ജുമാ മസ്ജിദില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റിലാകുന്നത്.ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന ചന്ദ്രശേഖര്‍ ആസാദിന് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ഹൃദയാഘാതം വരെ ഉണ്ടായേക്കാമെന്ന് ഹര്‍ജിത് സിങ് ഭാട്ടി പറയുന്നു. രക്തത്തിന്റെ ഘടന ക്രമപ്പെടുത്താന്‍ ക്രമാതീതമായി കാണപ്പെടുന്ന ചുവന്ന രക്താണുക്കളെ നീക്കം ചെയ്യുന്ന ഫ്ളെബോട്ടോമി ചികിത്സ ഉടന്‍ ചെയ്യണം. ആഴ്ചയില്‍ രണ്ടുതവണ ചന്ദ്രശേഖര്‍ ആസാദിന് രക്തം മാറ്റേണ്ടതുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കി. ഡല്‍ഹി എയിംസിലാണ് അദ്ദേഹത്തെ ചികിത്സിച്ചുകൊണ്ടിരുന്നത്. തലവേദനയും തലകറക്കവും വയറുവേദനയും അനുഭവപ്പെടുന്നതായി ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞതായും ഡോക്ടര്‍ അവകാശപ്പെടുന്നു. അടിയന്തര ചികിത്സ ലഭിച്ചില്ലായെങ്കില്‍ രക്തം കട്ട പിടിക്കാനും ഹൃദയാഘാതം സംഭവിക്കാനും സാധ്യതയുണ്ടെന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചന്ദ്രശേഖര്‍ ആസാദിന് ചികിത്സ നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മികച്ച ചികിത്സയ്ക്കായി ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിക്കണമെന്നും ഡോക്ടര്‍ ട്വിറ്ററിലൂടെ കേന്ദ്രമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഒന്നരവര്‍ഷമായി ഇദ്ദേഹം ചികിത്സയിലാണെന്ന് ഭീം ആര്‍മി വക്താവ് കുഷ് അംബേദ്ക്കര്‍വാദി പറയുന്നു. കഴിഞ്ഞ ദിവസം ഇക്കാര്യം ബോധ്യപ്പെടുത്താന്‍ ജയില്‍ അധികൃതരെ കണ്ടിരുന്നു. ഒരാഴ്ച മുന്‍പ് നിശ്ചയിച്ചിരുന്ന ഫ്ളെബോട്ടോമി ചികിത്സ മുടങ്ങിയിരിക്കുകയാണെന്നും വക്താവ് പറയുന്നു. എന്നാല്‍ ചന്ദ്രശേഖര്‍ ആസാദ് പൂര്‍ണ ആരോഗ്യവാനാണ് എന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.ജയില്‍ ഡോക്ടര്‍ പതിവായി നടത്തുന്ന മെഡിക്കല്‍ പരിശോധനയില്‍ ഇത്തരത്തിലുളള ആരോഗ്യപ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ജയില്‍ അധികൃതര്‍ പറയുന്നു.