• admin

  • January 28 , 2020

: ന്യൂഡല്‍ഹി: ഷഹീന്‍ബാഗ് പ്രതിഷേധത്തിന്റെ സംഘാടകരിലൊരാളും ജെഎന്‍യു വിദ്യാര്‍ത്ഥിയുമായ ഷര്‍ജീല്‍ ഇമാം അറസ്റ്റില്‍. വിദ്വേഷ പ്രസംഗം നടത്തിയതിന് ഷര്‍ജീല്‍ ഇമാമിനെതിരെ കഴിഞ്ഞദിവസം രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ഒളിവിലായിരുന്ന ഷര്‍ജീലിനെ ബീഹാറില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. മൂന്നു ദിവസമായി ഷര്‍ജീല്‍ ഒളിവിലായിരുന്നു. അസമിനെ വേര്‍പെടുത്തണമെന്ന പരാമര്‍ശത്തെ തുടര്‍ന്നാണ് പൊലീസ് ഷര്‍ജീലിനെതിരെ കേസെടുത്തത്. ഷര്‍ജീല്‍ ഇമാമിനെതിരെ അസം പൊലീസ് യുഎപിഎ നിയമപ്രകാരം കേസെടുത്തപ്പോള്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയായിരുന്നു ഡല്‍ഹി പൊലീസിന്റെ നടപടി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നതിനിടെ രാജ്യത്തിന്റെ ഐക്യത്തിനെയും അഖണ്ഡതയെയും ബാധിക്കുന്ന തരത്തില്‍ പ്രസംഗിച്ചുവെന്നതാണ് കേസിന് ആധാരം. ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയിലും സമാനമായ പ്രസംഗങ്ങള്‍ ഷര്‍ജീല്‍ ഇമാം നടത്തിയെന്നും പൊലീസ് ആരോപിക്കുന്നുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ (രാജ്യദ്രോഹം), 153 എ ( മത വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം ഉണ്ടാക്കല്‍) 505 ( സമൂഹത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തല്‍ ) തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗം സോഷ്യല്‍ മീഡിയകളില്‍ കൂടി വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഷഹീന്‍ബാഗിലെ പ്രതിഷേധ സ്ഥലത്താണ് ഷര്‍ജീല്‍ ഇമാം വിവാദ പ്രസംഗം നടത്തിയതെന്ന് പ്രചരിക്കുന്ന വീഡിയോയില്‍ സ്ഥലം വ്യക്തമല്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഷഹീന്‍ബാഗ് സമരത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേസെടുത്തിരിക്കുന്നതെന്നാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അന്ന് പ്രതികരിച്ചത്.