• admin

  • February 7 , 2020

ബെയ്ജിങ് :

കൊറോണ വൈറസ് ബാധയെക്കുറിച്ച് ആദ്യ മുന്നറിയിപ്പ് നല്‍കിയ ചൈനീസ് ഡോക്ടര്‍ മരിച്ചു. ഡോക്ടര്‍ ലീ വെന്‍ലിയാ(34)ങ്ങാണ് കൊറോണ ബാധിച്ച് മരിച്ചത്. ചൈനയിലെ വൂഹാനില്‍ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നുവെന്ന് ആദ്യം ലോകത്തെ അറിയിച്ചത് ലീ ആയിരുന്നു. വൂഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായിരുന്നു ലീ.

കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് ചൈനയിലെ വൂഹാന്‍ പ്രവിശ്യയില്‍ കൊറോണ പൊട്ടിപ്പുറപ്പെട്ടത്. ഇക്കാര്യം, ചൈനീസ് മെസേജിങ് ആപ്ലിക്കേഷനായ വീ ചാറ്റിലെ ഒരു ഗ്രൂപ്പില്‍ ലീ പങ്കുവെക്കുകയായിരുന്നു. ലീയ്‌ക്കൊപ്പം വൈദ്യശാസ്ത്രം പഠിച്ചവരായിരുന്നു ആ ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍. ലീ ഉള്‍പ്പെടെ എട്ടു ഡോക്ടര്‍മാരാണ് കൊറോണ വ്യാപനത്തെക്കുറിച്ച് ലോകത്തെ അറിയിച്ചത്.

പ്രാദേശിക സീ ഫുഡ് മാര്‍ക്കറ്റില്‍നിന്നുള്ള ഏഴ് രോഗികള്‍ സാര്‍സിനു സമാനമായ രോഗത്തെ തുടര്‍ന്ന് തന്റെ ആശുപത്രിയില്‍ ക്വാറന്റൈനില്‍ ഉണ്ടെന്നായിരുന്നു ലീയുടെ സന്ദേശം. അസുഖത്തിന് കാരണം കൊറോണ വൈറസാണെന്ന് പരിശോധനാ ഫലത്തില്‍നിന്ന് മനസിലാക്കാന്‍ സാധിച്ചുവെന്നും ലീ വ്യക്തമാക്കിയിരുന്നു. കൂടാതെ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും ലീ ഗ്രൂപ്പിലെ സുഹൃത്തുക്കളോട്  അഭ്യര്‍ഥിച്ചിരുന്നു. 

തുടര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ലീയുടെ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു. ലീയുടെ പേര് സന്ദേശത്തില്‍നിന്ന് മായ്ക്കപ്പെട്ടിരുന്നുമില്ല. തുടര്‍ന്ന് അപവാദ പ്രചരണത്തിന് ലീ അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഒടുവില്‍ തനിക്ക് തെറ്റുപറ്റിയെന്നും ഭാവിയില്‍ ആവര്‍ത്തിക്കില്ലെന്നും സത്യവാങ്മൂലം നല്‍കിയതോടെയാണ് അധികൃതര്‍ നടപടികള്‍ അവസാനിപ്പിച്ചത്.