• admin

  • January 16 , 2020

മോസ്‌കോ : ഭരണഘടനയില്‍ മാറ്റം വരുത്താന്‍ പുടിന്റെ ശ്രമം, റഷ്യയില്‍ സര്‍ക്കാര്‍ രാജിവെച്ചു മന്ത്രിസഭയിലും ഭരണഘടനയിലും മാറ്റങ്ങളുണ്ടായേക്കുമെന്നുള്ള റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ പ്രഖ്യാപനത്തിന് പിന്നാലെ റഷ്യന്‍ സര്‍ക്കാര്‍ രാജിവെച്ചു. ഭരണഘടനയില്‍ മാറ്റം കൊണ്ടുവരാനുള്ള പുടിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് രാജി. തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവെച്ചതായി റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്വദേവ് അറിയിച്ചു. ദിമിത്രി മെദ്വദേവും മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും പ്രസിഡന്റ് പുടിന് രാജിക്കത്ത് കൈമാറി. രാജി സ്വീകരിച്ച പ്രസിഡന്റ് പുടിന്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെ നിലവിലെ മന്ത്രിസഭ തുടരണമെന്ന് അഭ്യര്‍ത്ഥിച്ചു. മെദ്വദേവിനെ റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ ഡെപ്യൂട്ടി ഡയറക്ടറായി നിയമിക്കുമെന്ന് പുതിന്‍ പറഞ്ഞു. നിലവില്‍ നിയമ പ്രകാരം റഷ്യയില്‍ പ്രസിഡന്റ് നാമനിര്‍ദേശം ചെയ്യുന്ന ആളാണ് പ്രധാനമന്ത്രി. എന്നാല്‍ പുതുതായി രൂപീകരിക്കുന്ന നിയമത്തില്‍ പാര്‍ലമെന്റിന്റെ അധോസഭയുടെ അംഗീകാരം വേണം. പാര്‍ലമെന്റിന് കൂടുതല്‍ അധികാരം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പുടിന്റെ നിയന്ത്രണത്തില്‍ തന്നെയാകും തിരഞ്ഞെടുപ്പുകളും മറ്റുമെന്നാണ് റിപ്പോര്‍ട്ട്. രണ്ട് തവണ മാത്രമേ ഒരാള്‍ പ്രസിഡന്റ് ആവാന്‍ സാധിക്കൂ, പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്ന ആള്‍ കര്‍ശനമായ പശ്ചാത്തല നിബന്ധനകള്‍ പാലിക്കണം. പ്രധാനമന്ത്രിയേയും മന്ത്രിസഭയേയും പാര്‍ലമെന്റാകും തിരഞ്ഞെടുക്കുക. തുടങ്ങിയ മാറ്റങ്ങളാണ് ഭരണഘടനയില്‍ വരുത്താന്‍ പോകുന്നതെന്നാണ് പുടിന്‍ അറിയിച്ചിരുന്നത്. പുടിന്‍ നാലാം തവണയാണ് റഷ്യന്‍ പ്രസിഡന്റ് പദവിയിലിരിക്കുന്നത്.