• Lisha Mary

  • March 16 , 2020

തിരുവനന്തപുരം : കോവിഡ് ബാധയുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് നിരീക്ഷണത്തില്‍ ആയിരുന്നയാള്‍ക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. നിരീക്ഷണ വിവരം അറിയാതെ ഇയാളെ ചികിത്സിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് അവധി നല്‍കി. വിദേശത്തുനിന്ന് എത്തിയ പുനലൂര്‍ സ്വദേശിയാണ് അപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്. വീട്ടില്‍ തന്നെ കഴിയാനുള്ള നിര്‍ദേശം മറികടന്നാണ് ഇയാള്‍ വാഹനത്തില്‍ പുറത്തിറങ്ങിയത്. ഇയാള്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. കോവിഡ് നിരീക്ഷണത്തില്‍ ആണെന്ന വിവരം ഇയാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അറിയിച്ചില്ല. അതുകൊണ്ടുതന്നെ വേണ്ടത്ര മുന്‍കരുതല്‍ എടുക്കാതെയാണ് വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ഇയാളോട് ഇടപഴകിയത്. ഇത് ആശുപത്രിയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് കൊറോണ സംശയിച്ച് നിരീക്ഷണത്തിലാക്കിയിരുന്ന ആളാണ് ഇയാളെന്ന വിവരം അറിയുന്നത്. അപ്പോള്‍ തന്നെ ഇയാളെ ഐസൊലേഷനിലേക്ക് മാറ്റി. പി.ജി ഡോക്ടര്‍മാര്‍, ഹൗസ് സര്‍ജന്മാര്‍, മറ്റ് ഡോക്ടര്‍മാര്‍ എന്നിങ്ങനെ ഇയാളുമായി സമ്പര്‍ക്കം ഉണ്ടായിട്ടുള്ള ജീവനക്കാര്‍ അടക്കമുള്ളവരോട് അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. പുനലൂര്‍ സ്വദേശിയായ ഇയാളുടെ മകനും പനിയും കോവിഡ് 19 ലക്ഷണവുമുണ്ട്.