• admin

  • January 22 , 2020

വാഷിങ്ടണ്‍ : ലോകത്തെ ഭീതിയിലാഴ്ത്തി ചൈനയ്ക്ക് പിന്നാലെ അമേരിക്കയിലും അജ്ഞാത വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയിലെ സിയാറ്റിലില്‍ താമസിക്കുന്ന മുപ്പത് വയസുകാരന് വൈറസ് ബാധ സ്ഥിരീകരിച്ചതായി യുഎസ് വ്യക്തമാക്കി. അജ്ഞാത വൈറസ് (കൊറോണ) ആദ്യം സ്ഥിരീകരിച്ച ചൈനയിലെ വൂഹാന്‍ നഗരത്തില്‍നിന്ന് ജനുവരി 15നാണ് ഇയാള്‍ അമേരിക്കയിലേക്ക് തിരിച്ചെത്തിയത്. ഇതിന് പിന്നാലെ പത്രമാധ്യമങ്ങളില്‍ വന്ന വൈറസ് ബാധയുടെ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാള്‍ സ്വമേധയാ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തുകയായിരുന്നെന്ന് അമേരിക്കന്‍ ആരോഗ്യ വിഭാഗം അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ അമേരിക്കയിലെ അഞ്ച് വിമാനത്താവളങ്ങളില്‍ ചൈനയില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് മെഡിക്കല്‍ പരിശോധന നടത്തിയ ശേഷം മാത്രമാണ് രാജ്യത്തേക്ക് പ്രവേശനം നല്‍കുന്നത്. വൈറസിനെ പ്രതിരോധിക്കാന്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളും വിവിധ വിമാനത്താവളങ്ങളില്‍ മെഡിക്കല്‍ സംഘത്തിന്റെ പ്രവര്‍ത്തനം ഉറപ്പുവരുത്തിയിട്ടുണ്ട്. നിലവില്‍ ചൈനയില്‍ അജ്ഞാത വൈറസ് ബാധയില്‍ ഒമ്പത് പേരാണ് ഇതുവരെ മരണപ്പെട്ടത്. രോഗ ബാധ സ്ഥിരീകരിച്ച മുന്നൂറിലേറെ പേര്‍ ചികിത്സയില്‍ തുടരുകയാണ്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പടരുമെന്ന് ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്‍ തിങ്കളാഴ്ച വ്യക്തമാക്കിയതിന് പിന്നാലെ ലോകരാജ്യങ്ങള്‍ വലിയ സുരക്ഷാ മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചു വരികയാണ്. വൈറസ് ബാധ ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബുധനാഴ്ച യുഎന്‍ സമിതി പ്രത്യേക യോഗം ചേരുന്നുണ്ട്.