• admin

  • January 28 , 2020

കണ്ണൂര്‍ : പട്ടിക വിഭാഗക്കാരുടെ പ്രതീക്ഷയുടെ ഉല്‍സവമാണ് ഗദ്ദികയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഷം മുഴുവന്‍ കാത്തിരുന്ന് തയ്യാറാക്കുന്ന അവരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഇതുപോലുള്ള മേളകള്‍ സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു. 10 ദിവസം നീളുന്ന ഗദ്ദിക നാടന്‍ കലാമേളയും ഉത്പന്ന പ്രദര്‍ശന വിപണന മേളയും കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ ഉത്പ്പന്നങ്ങള്‍ക്ക് പൊതുവിപണികള്‍ കണ്ടെത്താനും മറ്റുള്ള ഉത്പ്പന്നങ്ങളുമായി മല്‍സരിച്ച് വിപണികള്‍ കീഴടക്കുവാനും പട്ടിക ജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് പ്രയാസമാണ്. തനതായ പാരമ്പര്യ കലകള്‍ അവതരിപ്പിക്കാന്‍ അവര്‍ക്ക് വേദികളും കുറവാണ്. ഇതിന് പരിഹാരം കാണുകയെന്ന നിലയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ ഗദ്ദിക മേളകള്‍ സംഘടിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടിലെ അടിയ ഗോത്രവിഭാഗത്തിന്റെ ആചാരമാണ് ഗദ്ദിക. നന്മയുടെ വരവിന് നാന്ദികുറിക്കുന്ന ആചാരമാണത്. പട്ടികവിഭാഗങ്ങളുടെ ഉത്പ്പന്നങ്ങള്‍ വിറ്റഴിക്കപ്പെടുകയും അവരുടെ പാരമ്പര്യ കലാപരിപാടികള്‍ക്ക് വേദിയൊരുക്കുകയും ചെയ്യുന്ന മേളയ്ക്ക് ഗദ്ദികയെന്ന പേരിട്ടത് അതിനാലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗോത്രവിഭാഗങ്ങളുടെ പാരമ്പര്യവും ചരിത്രവും തിരിച്ചറിയാന്‍ സഹായിക്കുന്നുവെന്നതാണ് മേളയുടെ സവിശേഷത. മറ്റു മേളകളില്‍ നിന്ന് വ്യത്യസ്തമാണ് ഗദ്ദിക. പട്ടികവിഭാഗങ്ങള്‍ നിര്‍മിക്കുന്ന മായം കലരാത്തതും പൊതുവിപണിയില്‍ ലഭിക്കാത്തതുമായ ഉല്‍പ്പന്നങ്ങള്‍, പരമ്പരാഗത ഭക്ഷണങ്ങള്‍, തലമുറകളായി കൈമാറി ലഭിച്ച പാരമ്പര്യ ചികില്‍സാ രീതികള്‍ എന്നിവ ഇവിടെ ലഭിക്കും. അതോടൊപ്പം ഗോത്രകലകളും പാചക രീതികളും ജനങ്ങളെ പരിചയപ്പെടുത്താനുള്ള പ്രദര്‍ശന വേദികളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കലക്ടറേറ്റ് മൈതാനിയില്‍ നടന്ന ചടങ്ങില്‍ പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ കെ ബാലന്‍ അധ്യക്ഷനായി. മേളയിലെ വിപണനോദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ മുഖ്യാതിഥിയായി.