• admin

  • March 1 , 2020

ന്യൂഡല്‍ഹി :

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞതോടെ അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം മറികടക്കാന്‍ മറ്റുരാജ്യങ്ങളെ സമീപിക്കാനൊരുങ്ങി ഇന്ത്യ. തുണിത്തരങ്ങള്‍, ആന്റി ബയോട്ടിക്കുകള്‍, വൈറ്റമിനുകള്‍, കീടനാശിനികള്‍ തുടങ്ങി നിരവധി വസ്തുക്കളാണ് ഇന്ത്യന്‍ നിര്‍മാതാക്കള്‍ക്ക് അടിയന്തരമായി ആവശ്യമുള്ളത്. 

വൈറസ് ബാധയേ തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള ചൈനീസ് ഇറക്കുമതി 50 ശതമാനത്തോളം കുറഞ്ഞിരുന്നു. ഇവയ്ക്ക് പകരം ബദല്‍ കണ്ടെത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 1,050 ഇനങ്ങള്‍ക്ക് ബദല്‍ സാധ്യതയാണ് കേന്ദ്രം തേടുന്നത്.

ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, ഫര്‍ണീച്ചറുകള്‍, വാഹനങ്ങളുടെയും മറ്റും യന്ത്രഭാഗങ്ങള്‍, തുണികള്‍, ആശുപത്രി ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയാണ് ചൈനയില്‍ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്. കൊറോണ ബാധയെ തുടര്‍ന്ന് ഇവയുടെ ഉത്പാദനം വലിയതോതില്‍ കുറഞ്ഞിരിക്കുകയാണ്. 

ഈ സാഹചര്യത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുമായി കേന്ദ്ര വ്യവസായ മന്ത്രാലയം ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. പ്രധാനമായും ആന്റിബയോട്ടിക് അടക്കമുള്ള മരുന്നുകളുടെ നിര്‍മാണത്തിനാവശ്യമായ രാസവസ്തുക്കള്‍ ഇവിടങ്ങളില്‍ നിന്ന് വാങ്ങണമെന്നാണ് കരുതുന്നത്.

വാഹനങ്ങളുടെ യന്ത്രഭാഗങ്ങള്‍, കംപ്യൂട്ടര്‍ അനുബന്ധ ഘടകങ്ങള്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയ്ക്ക് വേണ്ടി ഇന്ത്യ കൂടുതലായും ആശ്രയിക്കുന്നത് ചൈനയെയാണ്‌ ഇന്ത്യയുടെ വര്‍ധിച്ച ആവശ്യങ്ങളെ തൃപ്തിപ്പെടുത്താന്‍ പുതിയ രാജ്യങ്ങള്‍ക്ക് സാധിക്കുമോയെന്ന് കണ്ടറിയണം.

അതേസമയം ചൈനയിലെ വ്യവസായശാലകള്‍ ഏപ്രിലോടെ തുറന്നുപ്രവര്‍ത്തിക്കുമെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ കൂടി ഉത്പാദനം പൂര്‍ണമായും പഴയനിലയിലാകാന്‍ കൂടുതല്‍ സമയം വേണ്ടിവരും.