• admin

  • January 21 , 2020

ആറ്റിങ്ങല്‍ : കാല്‍നൂറ്റാണ്ടായി അടഞ്ഞു കിടന്ന ആറ്റിങ്ങല്‍ മൂന്നു മുക്കിലെ സ്റ്റീല്‍ ഫാക്ടറിക്ക് പുതുജീവന്‍ പകര്‍ന്ന് പുത്തന്‍ പദ്ധതികള്‍ക്ക് തുടക്കമായി. സംസ്ഥാന വ്യവസായ വകുപ്പിന്റേയും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ മൈക്രോ സ്മോള്‍ ആന്റ് മീഡിയം എന്റര്‍പ്രൈസസിന്റേയും സംയുക്താഭിമുഖ്യത്തില്‍ ആരംഭിച്ച പദ്ധതികള്‍ വ്യവസായ വകുപ്പ് മന്ത്രി ഇ. പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. വ്യവസായം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ചെറുകിട വ്യവസായികള്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കും ശാസ്ത്രീയ വ്യാവസായിക പരിശീലനം നല്‍കുന്ന കേരളത്തിലെ മികച്ച പരിശീലന കേന്ദ്രമാണ് ഇവിടെ ആരംഭിച്ചിരിക്കുന്നത്. കേരളത്തില്‍ സൂക്ഷമ-ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ സാധ്യത വര്‍ദ്ധിച്ചു വരികയാണ്. ജനങ്ങള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം. സംരംഭകര്‍ക്ക് പ്രയോജനപ്പെടുന്ന വിധം നൈപുണ്യ പരിശീലന കേന്ദ്രങ്ങള്‍ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. സ്റ്റീല്‍ ഫാക്ടറിയുടെ വികസനം ആറ്റിങ്ങലിന്റെ മുഖഛായ മാറ്റുമെന്നും മന്ത്രി പറഞ്ഞു. പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ സംസ്ഥാനത്ത് നിരോധിച്ച സാഹചര്യത്തില്‍ സ്റ്റീല്‍ ഉത്പന്നങ്ങളുടെ ആവശ്യകത വര്‍ദ്ധിക്കുന്നത് ഫാക്ടറിക്ക് ഗുണകരമാകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ബി.സത്യന്‍ എം.എല്‍.എ പറഞ്ഞു. വര്‍ഷങ്ങളായി കാടുപിടിച്ചുകിടന്നിരുന്ന ഫാക്ടറിയും പരിസരവും നഗരസഭയുടെ നേതൃത്വത്തില്‍ ശുചീകരിച്ചാണ് പരിശീലനത്തിനുവേണ്ടിയുള്ള പുതിയ സംവിധാനങ്ങള്‍ ഒരുക്കിയത്. വ്യവസായ രംഗത്ത് ആവശ്യമായതും അറിഞ്ഞിരിക്കേണ്ടതുമായ വിവിധ കാര്യങ്ങള്‍ പരിചയപ്പെടുത്താന്‍ ശാസ്ത്രീയമായ പരിശീലനമാണ് ഇവിടെ നല്‍കുക. നിലവില്‍ ഇത്തരം പരിശീലനത്തിന് സംസ്ഥാനത്തിന് പുറത്തു പോകേണ്ട സ്ഥിതിയാണ്. കുറഞ്ഞ ചെലവില്‍ സംസ്ഥാനത്തിനകത്ത് തന്നെ മികച്ച പരിശീലനം നല്‍കാനാകുന്നതോടെ പുതിയ ഒരു സംരംഭകത്വ സംസ്‌കാരം നാട്ടില്‍ വളര്‍ത്തിയെടുക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.