• admin

  • January 9 , 2020

:

ശ്രീനഗര്‍: അമേരിക്ക അടക്കമുള്ള 15 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനം തുടങ്ങി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മുകശ്മീര്‍ സംസ്ഥാനത്തിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും ചെയ്തതിന് ശേഷമെത്തുന്ന രണ്ടാമത്തെ വിദേശ സംഘമാണ് ഇത്. 

കരുതല്‍ തടങ്കലില്‍ അല്ലാത്ത രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായാണ് വിദേശ സംഘം കൂടിക്കാഴ്ച നടത്തുന്നത്. മുന്‍ മന്ത്രി അല്‍താഫ് ബുഖാരിയാണ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സംഘത്തെ നയിക്കുന്നത്. സ്വതന്ത്രവും തുറന്നതുമായ ചര്‍ച്ചയായിരിക്കും നടത്തുക. എന്താണോ കശ്മീരിലെ യാഥാര്‍ഥ്യം അത് മുഴുവന്‍ ചര്‍ച്ച ചെയ്യുമെന്നും അല്‍താഫ് ബുഖാരി പറഞ്ഞു.

അമേരിക്ക, ദക്ഷിണ കൊറിയ, മൊറോക്കോ, നൈജര്‍, നൈജീരിയ, ഗയാന, അര്‍ജന്റീന, നോര്‍വെ, ഫിലിപ്പൈന്‍, മാലദ്വീപ്, ടോഗൊ,ഫിജി, പെറു,ബംഗ്ലാേേദശ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് കശ്മീരിലെത്തിയത്. രണ്ടുദിവസത്തെ സന്ദര്‍ശനമാണ് നിശ്ചയിച്ചിട്ടുള്ളത്. 

യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളും ഇവര്‍ക്കൊപ്പമുണ്ടാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള സന്ദര്‍ശനത്തിന് താത്പര്യമില്ലായെന്ന് കാട്ടി അവര്‍ ഇന്ത്യയുടെ ക്ഷണം നിരസിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം യൂറോപ്യന്‍ യൂണിയനിലെ എല്ലാ അംഗങ്ങളെയും സന്ദര്‍ശനത്തിന് ക്ഷണിച്ചിരുന്നില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

ലോകത്തിന്റെ എല്ലാ മേഖലയില്‍ നിന്നുമുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തി വളരെ ചെറിയ സംഘത്തെ കൊണ്ടുപോകാനാണ് പദ്ധതിയിട്ടിരുന്നത്. വിഷയം അവതരിപ്പിച്ചപ്പോള്‍ തന്നെ യൂറോപ്യന്‍ യൂണിയന്‍ അതിനെ സ്വാഗതം ചെയ്തിരുന്നതാണ്. എന്നാല്‍ അവര്‍ക്ക് മുഴുവനും ഒരു സംഘമായി എത്താനാണ് താത്പര്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തവണത്തേതില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ പ്രദേശവാസികള്‍, സൈന്യം, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവരുമായി വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.