• admin

  • January 17 , 2020

കല്‍പറ്റ : വയനാട് മീനങ്ങാടിക്കടുത്ത് പിതാവിനെയും മകളെയും തള്ളിയിട്ട് സ്വകാര്യ ബസ് നിര്‍ത്താതെ പോയതായി പരാതി. കാലിലൂടെ ബസ്സിന്റെ പിന്‍ചക്രം കയറിയിറങ്ങി പിതാവിന്റെ തുടയെല്ല് പൊട്ടി. ഗുരുതരമായി പരിക്കേറ്റ കാര്യമ്പാടി സ്വദേശി ജോസഫ് കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് കല്‍പറ്റയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലാണ് സംഭവം. മീനങ്ങാടി ടൗണിനടുത്തുള്ള അമ്പത്തിനാല് സ്റ്റോപ്പിലാണ് ജോസഫിനും മകള്‍ നീതുവിനും ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍ സ്റ്റോപ്പില്‍ കാത്തു നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ ബസ്സില്‍ കയറാതിരിക്കാന്‍ ജോസഫും മകളും ഇറങ്ങുന്നതിനു മുമ്പ് ബസ് എടുക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ബസ് പെട്ടെന്നെടുത്തതിനാല്‍ നീതു വീണു. ഇത് ചോദ്യം ചെയ്യാന്‍ ബസ്സിലേക്ക് കയറിയ ജോസഫിനെ ബസ് കണ്ടക്ടര്‍ തള്ളിയിടുകയായിരുന്നു. റോഡിലേക്ക് വീണ ജോസഫിന്റെ കാലിലൂടെ ബസ്സിന്റെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു. തുടയെല്ല് പൊട്ടി പുറത്ത് വന്നെന്നും മുട്ട് പൊടിഞ്ഞുപോയിട്ടുണ്ടെന്നും നീതു പറയുന്നു. ജോസഫ് വീണപ്പോള്‍ നാട്ടുകാര്‍ കയ്യേറ്റം ചെയ്തതിനെ തുടര്‍ന്ന് ബസ് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. ജോസഫിനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് മാറ്റും.